Tuesday, September 8, 2009

പൂത്തുമ്പി


നീലവാനിലൊരു പൂത്തുമ്പി വീണ്ടും
തത്തിക്കളിക്കുന്നു കൊഞ്ചിടുന്നു എല്ലാം
മറന്നതിന്‍ ചിറകുകള്‍ വിടര്‍ത്തി
മെല്ലെ മെല്ലെ പൊങ്ങിടുന്നു

ആനന്ദ നിര്‍വൃതിയില്‍ ഒരു നിമിഷം
വെറുതെ കണ്ണടച്ചിരുന്നപ്പോഴുംകണ്ടു-
ഞാനാ തുമ്പിതന്‍ തൂവര്‍ണവും പിന്നെയാ
കേട്ടതോ കൊഞ്ചലുകളും

എന്തിനായ്‌ പോകുന്നു നീ അങ്ങ് ദൂരെ
ഇങ്ങടുത്തുവരൂ ഞാന്‍ കാണിച്ചുതരാമാ
പൂനിലാവും മാനസ പൊയ്കയും
കാണാത്ത പൊയ്ക തന്‍ തീരം കൊതിച്ചോ നീ

കല്ലെടുത്താടാന്‍ കൊതിക്കുന്ന തുമ്പിയെ
മധുചഷകംനിരത്തി ഞാന്‍ കാത്തിരിന്നു
വരുമെന്ന് മോഹിച്ചിരുന്നു, ഒരിക്കലുമാ തുമ്പി
വരില്ലെന്നറിഞ്ഞിട്ടും വെറുതെ

ഒരു തുള്ളി ജലത്തിനായ്‌ കേഴുന്ന വേഴാമ്പല്‍ പോലും
ദാഹജലം കിട്ടാതെ ഉഴന്നുലഞ്ഞീടുമ്പോള്‍മോഹ -
പക്ഷികള്‍ക്കായ് തീര്‍ത്തൊരു കൂട്ടില്‍
ഹോമിക്കയാണോ ഈ കൊച്ചു ഹൃദയത്തെ

പുതുവര്‍ണക്കള്‍ക്കായാ തുമ്പി വാനിലേക്ക്
ഉയര്‍ന്നാഞ്ഞുവെങ്കിലും ഗതി മാറിയ കാറ്റിലിന്നാ
കൊച്ചു തുമ്പി വഴിതെറ്റി എന്നിലേക്കെത്തീടുവാന്‍
വെറുതെ കൊതിക്കുന്നു ഞാന്‍

കൊതിച്ചപോല്‍ തുമ്പിയെ ആനയിച്ചെന്റെ
അടുത്തേക്കാ ഗതി മാറ്റി കാറ്റെങ്കിലും അടുത്തെത്തും
മുമ്പ് വീണ്ടും മറ്റൊരു കാറ്റില്‍ ഗതി മാറി ഉയര്‍ന്നു പൊങ്ങി-
പോയ് ആ പൂത്തുമ്പിയും എന്റെ സ്വപ്നങ്ങളും

എത്തിപിടിക്കാന്‍ കൈകളുണ്ടായിട്ടുപോലും മരവിച്ചു-
പോയെന്‍ കൈകളിന്നു എത്തിപിടിക്കാന്‍ കഴിയാതെ

Thursday, August 13, 2009

ഇത്രയെങ്കിലും



മാനസ നോവിന്റെ ഭാരമകറ്റുവാനായ്‌
എന്തൊക്കെയോ കുത്തി കുറിച്ചോരെന്‍
വരികള്‍ക്കിടയിലൂടെ എത്തി നോക്കിയ
നിഷ്കളങ്കമാം സ്നേഹത്തിന്‍ പ്രതീകമേ

വഴി തെറ്റി പോകുന്ന കുഞ്ഞാടുകളെ
തെല്ലു ശാസിച്ചും വരിയില്‍ നിര്‍ത്തി
സ്നേഹത്താല്‍ തഴുകി നടത്തുന്നോരാ
ഇടയന്‍ തന്‍ പ്രതിരൂപമേ

വിശാലമായൊരു മനസ്സിന്റെ കോണില്‍
ചഞ്ചലമായോരെന്‍ ചിന്തകളെപ്പോലും
തൊട്ടു തലോടി ഉറക്കുന്നോരെന്‍
അച്ഛന്റെ സാമീപ്യമറിഞ്ഞിടുന്നു ഞാന്‍

ദൂരെയാണെങ്കിലും ആശ്വസിപ്പിക്കട്ടെ,
കേണീടട്ടെ ഞാന്‍ ഈശ്വരനോട്
ദീനങ്ങള്‍ എല്ലാം അകറ്റി വീണ്ടുമാ
പളുങ്കുപുഞ്ചിരിയുമായ് സജീവമാകുവാന്‍



ഇത് ജെ പി അങ്കിളിന് സമര്‍പ്പിക്കുന്നു.

ഫോട്ടോ കടപ്പാട്‌ - അങ്കിളിന്റെ ഓണം ഫോട്ടോസ് കളക്ഷന്‍ ഇന്ദുലേഖ.കോം

Tuesday, August 4, 2009

പ്രകൃതിയിലേക്ക്



രാവിന്റെ നോവുകള്‍ക്കന്ത്യം കുറിച്ചാ-
പാലാഴി പൂനിലാവിന്‍ കുളിര്‍മ്മയില്‍
‍പാതിയടഞ്ഞോരെന്‍ കണ്ണുകള്‍ക്കുള്ളിലെ
നക്ഷത്ര ദീപങ്ങള്‍ക്ക് തിരി കൊളുത്തി

നനവാര്‍ന്ന വര്‍ണത്താല്‍ ചാലിച്ച് തീര്‍ത്ത
വാസന്ത കന്യതന്‍ പരിരംഭണത്താല്‍
കോരിത്തരിച്ചീടുന്നു ഞാന്‍, ആദ്യ-
മഴയിലെ ഭൂമിതന്‍ സ്പന്ദനം പോല്‍

‍നാദബ്രഹ്മത്തിന്‍ കമ്പികള്‍ മുറുകിയാ-
മാനസവേണുതന്‍ പരിലാളനത്തിന്‍
രാഗങ്ങള്‍, ഭ്രാന്തു പിടിപ്പിക്കുവതെന്നെ
ഇറ്റിറ്റായ് വീഴുന്ന സ്നേഹ ബിന്ദുക്കള്‍ പോല്‍

‍മൂടല്‍ മഞ്ഞിന്‍ മറയകറ്റിയടുക്കുന്നോരാ-
കുളിര്‍തെന്നലെ ഓടിയകറ്റെണ്ട എന്നെയീ
തെളിനീര്‍ ചോലതന്‍ തീരത്ത്, കണ്‍ചിമ്മിടട്ടെ
ഞാനെന്‍ കര്‍മ്മത്തിന്‍ സാക്ഷാത്കാരമായ്‌

തേക്കിന്‍ കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ
പൂഞ്ചോലതന്‍ സംഗീതമായിരിന്നുവെന്‍
ചിറകറ്റ സ്വപ്‌നങ്ങള്‍ക്കൊപ്പം വെറുതെ -
നൃത്തമാടാന്‍ വന്ന വാദ്യവൃന്ദങ്ങള്‍

നമിച്ചീടുന്നു പ്രകൃതി, ഞാന്‍ നിന്നെ
‍ഒരിക്കലും ആര്‍ക്കും പിടികൊടുക്കാത്ത-
സത്യപ്രപഞ്ചമേ, സ്വീകരിക്കുക നീ ഞങ്ങളെ,
നിന്നിലെ ലയമാധുര്യമായ്‌ മാറുവാന്‍

Tuesday, July 14, 2009

ഒറ്റ പനിനീര്‍ പുഷ്പം പോല്‍


ഓര്‍മതന്‍ വാതായനങ്ങള്‍ക്കിടയിലൂടെ
ഓടിയെത്തിയൊരാ പൂന്തെന്നലെ
ഓമനിച്ചു കൊല്ലുവതെന്തിന്നുനീ
ഓര്‍മ്മകള്‍ എല്ലാം മറന്നൊരെന്‍ അന്ത്യത്തിനായോ

ഓമനേ എന്നെത്ര വട്ടം വിളിച്ചു ഞാനെങ്കിലും
ഒരു വട്ടം പോലും നോക്കിയില്ല നീ
ഓടി തളര്‍ന്നു കിതക്കുന്നൊരാ
ഓമനത്തിങ്കള്‍കിടാവായ്‌ മാറി ഞാന്‍

ഒഴുകുന്ന നദി തന്‍ പല ഓരക്കാഴ്ചപോല്‍
ഒഴുക്കിനെതിരെ നീന്താന്‍ കഴിയാതെ
ഒഴുകിയിരുന്നുവെന്‍ മാനസഭാവങ്ങള്‍
ഓര്‍മതന്‍ വര്‍ണചെപ്പുകള്‍ തുറന്ന്

ഒരു ചെറു നിശ്വാസമായ്‌ എന്നോടടുക്കുന്ന
ഒരു പഴംപാട്ടിന്‍ രാഗ ഭേദങ്ങളെ
ഓടിയകറ്റി ഞാന്‍ വീണ്ടും ഉണര്‍ന്നു
ഓടിക്കയറി ഞാന്‍, മറന്ന കല്‍പ്പടവുകള്‍ ചവുട്ടി

ഓമനിക്കുന്ന, ഞാനിന്നെന്‍ മുറ്റത്തെ,
ഒറ്റ പനിനീര്‍ പുഷ്പത്തിന്‍ മൃദുലതപോല്‍
ഒത്തിരിക്കുന്നുവെന്‍ മാനസവും
ഒതുങ്ങിയിരിക്കുന്നുവെന്‍ വിരലുകളും വീണ്ടും ചലനത്തിനായി.

Wednesday, July 1, 2009

ചിന്തകള്‍







ആയിരം വട്ടം പലതും പറഞ്ഞിട്ടിപ്പോള്‍

ഇനിയും ഒന്നും പറഞ്ഞില്ലെന്ന തോന്നല്‍

പലപ്പോഴായി പലതും കണ്ടതെല്ലാം കൂട്ടി-

കിഴിച്ചാലും ഒന്നും കണ്ടില്ലെന്ന തോന്നല്‍

പരിചിതമെന്നു തോന്നുന്നതെല്ലാം ഇന്ന്-

അപരിചിതമെന്ന തോന്നല്‍

പറയുവാന്‍ വാക്കുകള്‍ സ്വരൂപിച്ച്

പറയുവാന്‍ കഴിയാത്തതിന്‍ നഷ്ടം

കേള്‍ക്കുവാന്‍ കാതോര്‍ത്തിരിന്നിട്ട്

മൂകമാം നിശ്വാസം മാത്രം ബാക്കിയാകവേ

എഴുതാനിരിന്നൊട്ടും എഴുതാന്‍ ഒരു -

വിരല്‍ പോലും അനക്കാന്‍ കഴിയാതെ വന്നാല്‍-

തുടരണമോ ഞാനീ തുടര്‍ക്കഥ

എഴുതാന്‍ മറന്നു പോയ അദ്ധ്യായം പോലെ

Tuesday, June 9, 2009

എന്റെ ഗ്രാമം. നിങ്ങളുടെയും.



പനയോല കാറ്റിന്റെ ഹൂന്കാര ശബ്ദവും തരിശായ് കിടക്കുമീ നെല്പാടങ്ങളും വറ്റിവരണ്ടൊരീ പെരുംകുളവും ദാഹിച്ചു വലഞ്ഞുനില്‍ക്കുമാ മുളന്കൂട്ടവുംഇന്നു ഈ വിണ്ടുകീറിയ മനസ്സിലെ വിരഹത്തിന്‍ തീഷ്ണമാം ചുടു കാറ്റായ് മാറിയോ

നട്ടു വളര്‍ത്തിയ പൂക്കാന്‍ മറന്നു പോയൊരാ ഇല കൊഴിഞ്ഞു നില്‍ക്കുമീ തൈമാവിന്‍ ചുവട്ടില്‍ ഇരുന്നോര്‍ത്തുപോയി ഞാന്‍..

പണ്ടു കണ്ടൊരാ പുളിയിലക്കര മുണ്ട് ചുറ്റിയ കതിര്‍ -
അണിഞ്ഞു നില്‍ക്കുമാ പനക്കലെ കണ്ടവും
നിലാവില്‍ നിവര്‍ന്നു നില്‍ക്കുമാ കരിമ്പനക്കൂട്ടവും
പേടി തോന്നിക്കുമതിന്‍ ഭീകര നിഴലുകളും
പച്ചപ്പിന്‍ പരപ്പിലൂടെ വളഞ്ഞുപുളഞ്ഞു പോകുമാ-
പാമ്പന്‍ വരമ്പുകളും കാറ്റിലാടി തിമിര്‍ക്കുമാ -
തേക്കിന്‍ കാടും കാക്ക കൊത്തി താഴേക്ക്‌ വീഴുന്ന-
മൂവാണ്ടന്‍ മാങ്ങയും, കവുങ്ങില്‍ പടരന്നോരാ-
കുരുമുളകിന്‍ തളിരിലയും, മേലെ പറമ്പിലെ
ചേമ്പിലയില്‍ കണ്ട പളുങ്ക് മുത്തും കശുമാവിന്‍
തോപ്പില്‍ അലയും വാനരപ്പടയും മയിലാടും കുന്നിലെ
തെളിനീര്‍ ചോലയും തോട്ടിലെ മലവെള്ള ഇറക്കത്തിന്‍
നീര്‍ ചുഴിയും, തോട്ട് വരമ്പിലെ മുക്കുറ്റി പൂവും പാമ്പിന്‍ പുറ്റും
താഴെ കുളത്തിലെ കുളക്കോഴികൂട്ടവും
കുള കടവിലെ ഉമിക്കരിക്കൊട്ടയും താളിക്കുഴംപും
ചിത്രപണി കൊണ്ടു തീര്‍ത്തൊരാ ഭസ്മ കൂടും
പരിസരം നിറഞ്ഞു നില്‍ക്കുമാ ഭസ്മത്തിന്‍ സുഗന്ധവും
പാതിരാവിലെ രാക്കിളി പാട്ടും അതിനൊത്ത് ചേരുമാ
മൂങ്ങ തന്‍ സാന്ത്വനവും കുന്നിന്‍പുറത്തെ ആ -
കാര്‍ത്യായനി ക്ഷേത്രവും മനസ്സിനെന്നും കുളിര്‍മ നല്‍കുമാ
ദീപാരാധനയും മഞ്ഞില്‍ കുതിര്‍ന്ന ചൊവ്വ കാവിലെ
കരിങ്കല്തരയിലെ നിഴല്പാവക്കൂത്തും ഈണത്തില്‍ ചൊല്ലി
ഞാറു നടുമാ നാടന്‍ പെണ്ണുങ്ങള്‍തന്‍ കൂമ്പിയ മാറിടവും
വലിയചാത്തന്‍തന്‍ കാളക്കു മുന്നിലെ കാഹളവും
പരക്കാട്ടുകാവിലെ താലപൊലിയും ഒന്നരയുടുത്താടീടുമാ
കൊച്ചു സുന്ദരികള്‍ തന്‍തിരുവാതിരക്കളിയും കൈകൊട്ടിപാട്ടും
അകന്നു പോയെന്നില്‍ നിന്നെല്ലാം, അതോ, ഞാനകന്നുപോയോ അതില്‍ നിന്നെല്ലാം?ഒഴിഞ്ഞു കിടക്കുമീ തൊഴുത്തില്‍ ഇന്നു ആ പുള്ളി പൈകിടാവിന്‍ ഗന്ധം നിറഞ്ഞു നില്‍പ്പൂ എനിക്കിന്നാ ചുള്ളി പറമ്പിലെ അപ്പൂപ്പന്‍താടിയായ് പാറി നടക്കുവാന്‍ മാത്രം മോഹം.

Saturday, May 23, 2009

മണ്ടത്തരങ്ങള്‍ ?



മിണ്ടി പറയുവാന്‍ കാത്തിരിന്നു ഞാന്‍
മണ്ടിപ്പെണ്ണിന്റെ തലയിലൊരു കിഴുക്കും കൊടുത്ത് മണ്ടി -
പോയില്ല നീ എന്നില്‍ നിന്നൊരുമാത്ര
മണ്ടിപെണ്ണായെന്‍ മുന്നില്‍ മാത്രം ഒതുങ്ങീടുവാന്‍
മിണ്ടി പറയുന്ന നേരത്തോ, ഞാനൊരു മണ്ടനായീടുന്നു

മന്ദാരക്കാറ്റിന്റെ വാസനയെ ഉപമിക്കുവതെങ്ങിനെ?
മന്ദമാരുതന്‍ തന്‍ പോലും അറിയാത്തോരാ വാസനയെ
മന്ദമായ് ചൊല്ലി പറയുവതെങ്ങിനെ എന്നു നീ
മണ്ടി പെണ്ണെ ഞാന്‍ വിളിക്കുന്നു വീണ്ടും "കഴുതേ" എന്ന്

മാമ്പഴം പോല്‍ തുടുത്തൊരാ കവിളിന്റെ മധ്യത്തില്‍ മാഞ്ഞു -
പോകാത്ത വണ്ണം ചുടു ചുംബനങ്ങള്‍ നല്‍കുമ്പോള്‍
മറന്നു പോകുന്നുവോ നിന്‍ ചോദ്യങ്ങള്‍ പലതും ?
മന്ത്രങ്ങള്‍ മാത്രമുരിവിടുന്നോരെന്‍ ചുണ്ടില്‍
മൂകമാംചിന്തകള്‍ തീര്‍ത്തിടുന്നുവെന്നില്‍

മിണ്ടാതിരിക്കുവാന്‍ ഓതിയോരെന്‍ മണ്ടിപെണ്ണെ
മറന്നീടുന്നു ഞാന്‍ ചൊല്ലിയോരാ മണ്ടത്തരങ്ങള്‍

Saturday, April 18, 2009

വിധി




വിധിയെഴുതി തമ്പുരാനിന്നെന്നെ കഴുമര തൂക്കിലേറ്റാന്‍

ചെയ്യാത്ത തെറ്റിനിന്ന്‌ വിധിയേന്നോടെന്തിത്ര ക്രൂരത കാണിച്ചു ?

സ്നേഹം അതൊന്നു മാത്രമീ ലോകത്തില്‍ ശാശ്വതമായ് നില്‍പ്പൂ

ഓര്‍മ്മകള്‍, അയവിറക്കാന്‍ എന്തെളുപ്പംഎന്നാലതിന്‍ വേദന -

സഹിക്കാന്‍ കഴിയുമോ ഈ സ്നേഹ പുഷ്പങ്ങള്‍ക്ക്

സ്നേഹമെന്നൊന്നുണ്ടായിരുന്നില്ല എങ്കില്‍ കാണുമോ

ആ തണ്ണീര്‍കുളത്തിലെ ചെന്താമാരക്കൂട്ടങ്ങളെ, അലിയുമോ-

ഈ മഞ്ഞിന്‍ കണങ്ങളീ നദിയില്‍, നുണയുമോ

ആ കൊച്ചു കുഞ്ഞിന്നീ അമ്മിഞ്ഞ, പാടുമോ-

കുയിലുകള്‍ മര കൊമ്പില്‍ ഇരുന്ന്, നുകരുമോ

വണ്ടുകള്‍ ആ കുഞ്ഞിപ്പൂവിന്‍ മാധുര്യം, വീഴുമോ

ഭൂമിതന്‍ വരണ്ട മാറില്‍ ഈ മഴത്തുള്ളികള്‍

പൂക്കുമോ ഈ നീലകുറിഞ്ഞി പോലും, ആരു പറഞ്ഞു

നദിപോലും നിശ്ചലമാകില്ലെന്ന് പ്രപഞ്ചമേ നിശ്ചലമാകില്ലെന്ന്

ഒരു താരാട്ടൊന്നു ആസ്വദിക്കാനായ് അനുവദിച്ചുകൂടെ ഒരു സാന്ത്വനം

വിധിക്കറിയാമോ ഈ പ്രകൃതിതന്‍ സൗന്ദര്യം, വിധിക്കറിയാമോ വിരഹത്തിന്‍ വേദന

സ്നേഹം, പ്രകൃതി, സൗന്ദര്യം ഇതെല്ലാം സത്യമെങ്കില്‍

സ്നേഹിച്ചുപോയതോ എന്റെ കുറ്റം ? എങ്കില്‍ സ്വീകരിക്കുന്നു ഞാനാ-

വിധിതന്‍ തൂക്കുകയര്‍, എന്തുകൊണ്ടാ വിധിദിനം മാത്രം പറഞ്ഞില്ല?

വീണ്ടും നീറി നീറി മരിക്കുവാനോ? നടപ്പിലാക്കൂ ആ വിധി ഇന്നു തന്നെ, ഇല്ലയെങ്കില്‍

ആ വിധിദിനമെങ്കിലും പറഞ്ഞുതരൂ, വയ്യ എനിക്കിനി നീറുവാന്‍, അല്ലയെങ്കില്‍

വിധിക്കുമുന്‍പെ നീറി മരിച്ചുപോയിടും

Wednesday, April 8, 2009

മറ്റൊരു കണിക്കാലം






കഥയൊന്നു പറയുവാന്‍ ഓര്‍ത്തിരിന്നു, കളിവാക്കും ചേര്‍ത്തിരുന്നു,

കഥയും മറന്നുപോയ്‌, കളിവാക്കും മറന്നുപോയ്‌, മമ ഹൃദയത്തിന്‍ സ്പന്ദനം ബാക്കിയായ്

കാണാത്ത നേരത്തെന്‍ കണ്മുന്‍പില്‍ ഉണ്ടെന്ന തോന്നലുകളെന്‍ മനസ്സില്‍ പൂവണിഞ്ഞിരുന്നു

കാണുന്ന നേരത്തോ, ഒന്നുമുരിയാടാതെ കണ്മുന കൊണ്ടൊരു കഥ പറയുന്നു

വരുമെന്ന് കരുതിയീ പടിവാതില്‍ക്കല്‍ ഞാന്‍ കാതോര്‍ത്തിരുന്നുവാ കാലൊച്ചക്കായ്

ചെറുമികള്‍ തന്‍ കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ ലയിച്ചു ഞാന്‍ വെറുതെ കാത്തിരിന്നു

കൊയ്ത്തരിവാളിന്‍ ഇക്കിളിയാല്‍ പുളയുന്നോരാ കതിര്‍ക്കുലതന്‍ നാണത്തിന്‍ തുടിപ്പുകള്‍

കണ്ടു ഞാന്‍ വെറുതെ കാത്തിരിന്നു

കണിക്കൊന്നതന്‍ കിന്നാരങ്ങളും കാറ്റിന്റെ ചുവടുകള്‍ക്കൊപ്പം കിലുങ്ങുന്നോരാ കണിക്കൊന്നതന്‍

കണിക്കാലവും ഉണ്ടായിരുന്നു കൂട്ടിനായ് എന്‍ മാനസ പൂജയില്‍

നനഞ്ഞ മണ്ണിന്റെ മണമാണാ വിരിഞ്ഞ മാറിടത്തിനെങ്കിലും അമാന്തിച്ചതെന്തിന്നുവേണ്ടിയീ

നിറഞ്ഞ മാറില്‍ അലിഞ്ഞു ചേരാന്‍

എന്‍ കവിളില്‍ തട്ടിയുലഞ്ഞു ഇക്കിളിപ്പെടുത്തിയോരാ മുടിയിഴകള്‍തന്‍ മന്ദഹാസത്തില്‍

ഞെട്ടിയുണര്‍ന്നു ഞാന്‍ തിരിച്ചറിഞ്ഞു, ഇനിയിന്നു കാക്കേണ്ട, കാത്തിരിക്കാം

മറ്റൊരു കണിക്കാലത്തിനായ്

Tuesday, April 7, 2009

പുഴ, ഒരു നഷ്ട സൗഭാഗ്യം





എവിടെ എന്റെയാ കൂട്ടുകാരി, ആ വെള്ളി നിറ ദാവണിക്കാരി? ഓര്‍ത്തിടുന്നു ഞാന്‍, ആര്‍ത്തുല്ലസിച്ചവളെ കാണാന്‍ പോയ നാളുകള്‍,

നാട്ടു വഴിയിലെ മൈലാഞ്ചി കാടുകള്‍ക്കിടയിലൂടെ

പച്ചയും മഞ്ഞയും നിറ പട്ടുടുത്ത പാടങ്ങള്‍ക്ക് നടുവിലൂടെ

കാക്കപൂ പറിച്ചും തൊട്ടാവാടിയെ തൊട്ടും പൂക്കളുടെ തേന്‍ നുകര്‍ന്നും

'പൊട്ടിപ്പൂ' ഊതി പൊട്ടിച്ചും 'മായ്ക്കില' തിരഞ്ഞും മരചില്ലകളിലെ

കാനതുള്ളികള്‍ ഉതിര്‍ത്തും നടന്നൊരാ കാലത്ത് അവള്‍ ചാരുതയാര്‍ന്ന പൊട്ടിപെണ്ണായിരുന്നു, ചിരിച്ചും ചിലച്ചും കളകളം പാടിയും ഒഴുകി നടന്ന് ഞങ്ങളെ സ്വീകരിച്ചവള്‍,

തിരുവാതിര നാളില്‍ പൂര്‍ണചന്ദ്രനെ ആവാഹിച്ച് ഇളകി നടന്നവള്‍,

മഴക്കാലങ്ങളില്‍ ആര്‍ത്തലച്ചു വന്നവള്‍, വേനല്‍ ചൂടിലും നനവേകിയവള്‍

ജാതിമതഭേദമന്യേ എല്ലാര്‍ക്കും നന്മയേകിയവള്‍, പ്രകൃതിയും ലയിച്ചു നിന്നിരിന്നു അവള്‍ക്കു ചുറ്റും

അവള്‍ തന്നെയോ ഇത്? എനിക്ക് വയ്യ, സപ്തനാഡികളും നിലച്ച് നിശ്ചലയായ് കിടക്കുന്നത് കാണാന്‍

മതിയായിട്ടുണ്ടായിരുന്നില്ല അവളെ കണ്ടും ആ മടിത്തട്ടില്‍ കിടന്നും,
മതിയായതൊന്നുമാത്രം അവളുടെ ഈ അവസ്ഥ കണ്ട് ,
ജാതിമതഭെദമന്യെ നമ്മളല്ലോ കാരണക്കാര്‍, നിന്നയിടം കുഴിച്ചിട്ടെന്തു നേടാന്‍ ?