Friday, November 23, 2018

കുറുമ്പുമൊഴി

നല്ലോമല്‍ പൂവുമായ് വെള്ളിത്തിങ്കള്‍ വന്നല്ലോ

പാലൊളി പുഞ്ചിരിയുമായ് കാണാകണ്മണി വന്നല്ലോ
കുഞ്ഞോമനതന്‍ മനസ്സുമായ് കുറിമുണ്ടുടുത്തു വന്നല്ലോ
മണ്‍ചിരാതിന്‍ വെട്ടവുമായ്‌ തൃക്കാര്‍ത്തികയും വന്നല്ലോ


പുല്‍പായയിടും നേരം കൊച്ചുകുട്ടിയായ് വന്നല്ലോ
തൂശനിലയില്‍ വിളമ്പും പലരുചികളുമായ്‌ വന്നല്ലോ
നാവിലൂറിയ മധുരം നുണഞ്ഞ് നല്‍വാക്കായ് വന്നല്ലോ
തളിര്‍വെറ്റില സുഗന്ധം പരത്തും കാറ്റായും വന്നല്ലോ

ഇമ്പമാര്‍ന്നൊരു ഗാനത്തിന്‍ ഈണമായ് വന്നല്ലോ
കിരണങ്ങളുടെ പൊലിമതന്‍ വെളിച്ചമായ് വന്നല്ലോ
മിഴികള്‍ക്ക് മിഴിവേകാന്‍ കുറുമ്പുമൊഴിയായ് വന്നല്ലോ
അരിമുല്ലപൂക്കും പാതിരാവില്‍ നറുമണമായും വന്നല്ലോ

മടിയില്‍കിടത്തി മാറോട് ചേര്‍ക്കുംനേരം കൊഞ്ചലുമായ് വന്നല്ലോ
അലസമായ് പറക്കും അപ്പൂപ്പന്‍താടിതന്‍ തലോടലുമായ് വന്നല്ലോ
സ്വപ്നം കണ്ടുറങ്ങും വേളയില്‍ മയില്‍പീലിയായ് വന്നല്ലോ
നിനച്ചിരിക്കാതെ നിദ്രയ്ക്കിടയില്‍ പ്രളയമായും വന്നല്ലോ