Wednesday, April 27, 2011

ഒരേ തൂവല്‍ പക്ഷികള്‍ എന്ന ബ്ലോഗ്‌ കൂട്ടായ്മയില്‍ പോസ്റ്റ്‌ ചെയ്ത ഒരു എന്‍ഡോസള്‍ഫാന്‍ പ്രതികരണം ഇവിടെ വായിക്കാം

Saturday, March 26, 2011

അക്കരപ്പച്ച ചക്കരപ്പച്ച




സീറ്റ്‌ ഉണ്ടോ, ഞാനുണ്ടേ
സീറ്റ്‌ ഇല്ലേ, ചാടുന്നുണ്ടേ
അക്കരപ്പച്ച കാണുന്നുണ്ടെ
സേവിക്കാനായ് തുടിക്കുന്നുണ്ടേ

പൊതുജനവും അറിയുന്നുണ്ടേ
നല്‍കിയ മൂല്യം ഇടിയുന്നുണ്ടേ
അതിനാല്‍ പ്രതികരിക്കുന്നുണ്ടേ
മറ്റൊന്നും വിചാരിക്കണ്ടേ



ഇലക്ഷന്‍ അടുത്തു വരുമ്പോള്‍ സീറ്റ്‌ കിട്ടാതെ മറുകണ്ടം ചാടുന്നവര്‍ക്കായ്. ആരെയെങ്കിലും ഒരാളെ കണ്ടുകൊണ്ടു എഴുതിയതല്ല, ആ പ്രവണതക്കെതിരെ എഴുതിയത്.

Saturday, February 26, 2011

എന്നോടോ ഇന്റര്‍വ്യൂ


ചോ: കഥ അറിയാമോ മണ്ണാങ്കട്ടയും കരിയിലയും
ഉ: കഥയതെന്തു കഥയാണാവോ?
ഇന്നീ നെറ്റില്‍ പരതാനല്ലാതെ
അറിയില്ലൊരു മണ്ണാങ്കട്ടയും

ചോ: കളി അറിയാമോ പല്ലാങ്കുഴിയും പാമ്പും കോണിയും
ഉ: കളിയാക്കല്ലതൊരു കളിയാണോ?
ഇന്നീ കമ്പ്യൂട്ടര്‍ ഗെയിമില്‍ ‍
ആരുമില്ലെന്നെ വെല്ലാന്‍

‍ചോ: അറിയാമോ വളപൊട്ടാല്‍ മാല തീര്‍ക്കാനും മണ്ണപ്പം ചുടാനും?
ഉ: കുഴങ്ങില്ലൊട്ടുമീ ചോദ്യത്തിനും
ഇപ്പൊ പറയാമുത്തരം
വിക്കിപീഡിയയില്‍ നോക്കി വരട്ടെ

ചോ: ഓര്‍മ്മയുണ്ടോ നാമജപങ്ങള്‍ ‍
ഉ: ശരണമന്ത്രമിന്നൊന്നുമാത്രം ഗൂഗിളായ നമ:

ചോ: വിട്ടുപിടിക്കാമൊരു ചോദ്യം, സാമൂഹിക പ്രതിബദ്ധത, സോഷ്യല്‍ സര്‍വീസ്
ഉ: ഉണ്ടല്ലോ ഞാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍
ട്വിറ്റെര്‍, ഓര്‍ക്കുട്ട്, ഫേസ്ബുക്കുകളില്‍ ‍

ചോ: അതല്ലാരുടെയെങ്കിലും ജീവന്‍ അപകടത്തിലായാലെങ്കിലും ....
(ചോദ്യം മുഴുമിപ്പിക്കും മുന്‍പ്)
ഉ: ആരുടെയെങ്കിലുമല്ലാരുടെ ജീവന്‍ പോയാലും
സജീവമാണീ ഞാനിവിടെ, കണ്ടില്ലേയെന്‍ പ്രതിബദ്ധത

ചോ: നമോവാകം, മുട്ടിപ്പോയെന്‍ ചോദ്യങ്ങള്‍!
ഉ: (ആത്മഗതം) എന്നോടോ ഇന്റര്‍വ്യൂ, പോകു വേഗം,
സൈന്‍ അപ്പ്‌ ചെയ്യണമിന്നൊരു
പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍

Thursday, February 10, 2011

മുന്‍വിധി നീയെന്‍ തലവിധി



മുന്‍വിധിയിന്‍ കരിമ്പടത്താല്‍ പുതച്ചിരിക്കുന്നു നിന്നെ
നിന്നെ നീയായ്‌ കാണാന്‍ എനിക്കാവില്ല

ചമയങ്ങളില്ലാത്തവള്‍ നീയോ, അല്ല
ഒട്ടു ചമഞ്ഞിരിക്കുന്നവള്‍
നാട്യങ്ങളൊന്നുമറിയാത്തവള്‍ നീയോ, അല്ല
നല്ലൊരു നാട്യശാസ്ത്രക്കാരി
ബുദ്ധിവൈഭവം ഉള്ളവള്‍ നീയോ, അല്ല
വെറും അതിസാമര്‍ത്ഥ്യക്കാരി
പ്രാപ്തിയുള്ളവള്‍ നീയോ, അല്ല
എന്തിനും പോന്നവള്‍

മുറിവേല്‍പ്പിക്കപ്പെടുമ്പോഴും മിണ്ടാതിരിക്കുക
മിണ്ടാതിരിക്കുമ്പോഴും മുറിവേല്‍പ്പിക്കപ്പെടാം

Monday, January 10, 2011

അനര്‍ഗളം ആംഗലേയം



ആംഗലേയം ആംഗ്യഭാഷയില്‍
‍അവതരിപ്പിക്കുമാ അംഗനപോലും
ആങ്കാരം വന്നാല്‍ ചൊല്ലീടും
അനര്‍ഗളം ആംഗലേയം

ആംഗലേയം അറിയാമെന്നു
അഭിനയിക്കുമാ അങ്കചേകവനും
"അവന്‍" അകത്തു ചെന്നീടില്‍
‍അറിയിച്ചുതരും ആംഗലേയം

അറിവില്ലാ പൈതങ്ങളും
അതുകേട്ടമാത്രയില്‍
‍അറിഞ്ഞുതുടങ്ങുന്നു
അനായാസേന ആംഗലേയം
ഷിറ്റും, ഷട്ടപ്പും, ഷോവിനിസ്റ്റും....................

Wednesday, December 29, 2010

അറിയാതെയെത്തിയ സ്നേഹത്തണല്‍




വിടയൊന്നിതാ ചൊല്ലീടുന്നു
വ്യഥയോടെയെന്നാലും
വൃഥാ മോഹിക്കുന്നു
വിടല്ലേ ആ ഹൃത്തില്‍ നിന്നും

നിനച്ചിരിക്കാതെ ഓതിയതെല്ലാം
നിനച്ചമട്ടില്‍ കേട്ടുവെങ്കിലും
നിറഞ്ഞിരുന്നു സ്നേഹതുള്ളികള്‍
നിജമായുമെന്‍ കണ്ണുകളില്‍
‍പക്ഷെ ദുഃഖമരുതൊട്ടും
പവിത്രമാം പെണ്മുത്തിന്‍
പാവമാം മനമുടക്കരുതെ
പറയുകവേണ്ടയെങ്കിലും

പറഞ്ഞുതന്നതെല്ലാം ഓര്‍മയിലുണ്ട്
പഞ്ചാക്ഷരിമന്ത്രം കൂട്ടിനുണ്ട്
പാലിക്കാനാവുന്നില്ല പലതുമെങ്കിലും
പാടിയപാട്ടെല്ലാം എന്‍ ചാരെയുണ്ട്
കാലമേറെ കഴിഞ്ഞാലും
കല്‍ത്തൂണില്‍ കൊത്തിവെച്ചപോല്‍
കാത്തു കൊള്ളണമീ സ്നേഹത്തെ
കാറും കോളും ഏല്‍ക്കാതൊട്ടും

അവസാനമെന്തെന്നു അറിഞ്ഞീടെണ്ട
അവസ്ഥയെന്തെന്നും കേട്ടീടെണ്ട
അറിയാമിതൊന്നുമാത്രം
അറിയാതെയെത്തിയ സ്നേഹത്തണല്‍
‍‍നിറമാര്‍ന്ന ഓര്‍മകളില്‍
നിറഞ്ഞിരിക്കുന്നു നീയെന്നും
നിനച്ചിരിക്കാതൊരുനാള്‍
നീയോതിയതാണെങ്കിലും വിട

എഴുതി വെച്ച് കുറെ നാളായി. ഇപ്പൊ വെറുതെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്നു.
വിട പറയുന്നു ഒരു വര്‍ഷം കൂടി. പ്രതീക്ഷയോടെ വരവേല്‍ക്കാം പുതുവര്‍ഷത്തെ.
ആശംസകളോടെ, സുകന്യ

Sunday, November 21, 2010

ദീപ്തം



എന്തെഴുതാന്‍ നിന്നെ കുറിച്ച്?

തെളിവാര്‍ന്ന ഓര്‍മകളില്‍ തിളങ്ങുന്നു നീയെങ്കിലും
തെളിയുന്നില്ലൊന്നുമീ കടലാസില്‍ മാത്രം
തെളിയിക്കട്ടെ ഒരു ദീപമെങ്കിലും ഇന്നാളില്‍
തെളിയിക്കാനല്ലീ സ്നേഹം, പറയുന്നു തെളിഞ്ഞമനസ്സോടെ

ദീപമേ എന്തെഴുതാന്‍ നിന്നെ കുറിച്ച്?
നീ നയിച്ചില്ലെങ്കില്‍ പുതിയപാതകള്‍ കാണുവതെങ്ങനെ?
നീ കൂടെയില്ലെങ്കില്‍ തളരാതെ മുന്‍പേ പറക്കുവതെങ്ങനെ ?
ദീപമേ എന്തെഴുതാന്‍ നിന്നെ കുറിച്ച്?
നിന്‍ പ്രകാശമില്ലെങ്കില്‍ ഞാന്‍ എന്തെഴുതാന്‍ ?

Thursday, November 4, 2010

ഓപ്പോളിന്റെ കണക്കുപുസ്തകം



കണക്കുക്കൂട്ടലുകള്‍ തെറ്റിച്ച് കൂടെ-
കൂട്ടേണ്ടവര്‍ കൂട്ടാതെയും കുറച്ചധികം-
വേദനിപ്പിച്ചും ഗുണിതങ്ങളറിയാതെ
സ്നേഹത്തെ ഹരിച്ചു ഹരിച്ചില്ലാതാക്കുന്നകാലത്ത്
ബൂ ലോകത്തെനിക്കു കിട്ടി ഒരു ജീവനെ
(ര)ആ ജീവന്റെ കണക്കുപുസ്തകത്തില്‍
കൂട്ടിയിരിക്കുന്നുവെന്നെ സ്വന്തം ഓപ്പോളായി
പത്തരമാറ്റില്‍ ഒട്ടും കുറവില്ലാതെ സ്നേഹത്തിന്‍-
ഗുണിതങ്ങളാല്‍ കോര്‍ത്തൊരു മാലയിതാ
ഹരിക്കാതെടുത്തുകൊള്‍കയെന്‍ വിവാഹസമ്മാനമായ്‌




ഏഴാം തിയ്യതി ന്യൂ ഡല്‍ഹിയിലെ ഉത്തരഗുരുവായുരപ്പന്‍ ക്ഷേത്രത്തില്‍ ദുര്‍ഗാ ദേവിയെ വിവാഹം കഴിക്കാന്‍ പോകുന്ന എന്‍റെ അനിയന്‍ രാജീവ് കുറുപ്പിന് (കുറുപ്പിന്റെ കണക്കുപുസ്തകം) ആശംസകള്‍ നേരുന്നു.

ബൂലോകരെ, രാജീവ് പറഞ്ഞു ഞാന്‍ അഞ്ചു പവന്റെ സ്വര്‍ണമാല അയക്കുന്നതായി ഫ്ലാഷ്ന്യൂസ്‌ ഉണ്ടായിരുന്നുവെന്ന്. അത് പ്രകാരം കായംകുളം സൂപ്പര്‍ഫാസ്റ്റ് അരുണ്‍ അനിയന്റെ കയ്യില്‍ മാല കൊടുത്തയച്ചിട്ടുണ്ട്. ഇതിനു സാക്ഷികള്‍ ബിലാത്തിപട്ടണം, വായാടിതത്തമ്മ, വിനുവേട്ടന്‍, ചാണ്ടികുഞ്ഞ്, അങ്ങനെ പോകുന്നു ലിസ്റ്റ്. ശ്രീ, കണ്ണനുണ്ണി, തുടങ്ങിയ ബാച്ചീസ് അറിഞ്ഞിട്ടില്ല. ഹാപ്പി ബാച്ചിലേര്‍സ് ഒട്ടും അറിയാന്‍ പാടില്ല. രണ്ട് ഗുണം അഞ്ച് സമം പത്ത് പവന്‍ പോയികിട്ടും. @ജിമ്മി എനിക്കും കണക്കറിയാം എന്ന് ഇപ്പൊ മനസ്സിലായില്ലേ?

Wednesday, October 20, 2010

മറ നീക്കി മറവി



മറയുന്നില്ല ഓര്‍മചിത്രങ്ങള്‍
മറക്കുന്നില്ല ഓര്‍മപ്പെടുത്തലുകള്‍
മറയ്ക്കുന്നില്ലൊട്ടുമെന്‍
മറവാനെളുതാത്ത മറവിയെ

എടുത്തത് വെക്കാന്‍ മറന്നു
വെച്ചത് എടുക്കാന്‍ മറന്നു
"എടുത്തുവെച്ചതൊക്കെയും" മറ നീക്കി
മറക്കാതെനിക്കുതന്നെതന്നീ മറവി

ഇന്നാള് ഓഫീസില്‍ ഒരു കാര്യം മറന്നു വെച്ചു. വീട്ടില്‍ പോയിട്ടാണ് ഓര്‍മ വന്നത്. പിറ്റേന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഓഫീസിനു പുറത്തായിരുന്നു ജോലി. അതെടുത്തു വെക്കാന്‍ അനിതയെ ചുമതലപ്പെടുത്തി. ഇതറിഞ്ഞ എന്‍റെ നല്ല പാതി എടുത്തുവെച്ച ശകാരം മറക്കാതെനിക്കു തന്നു.
പലതും നമ്മള്‍ ഓര്‍മയില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത്തരം ചെറിയ മറവികള്‍ നിങ്ങള്‍ക്കും ഉണ്ടാവില്ലേ? അപ്പൊ മറക്കാതെ നിങ്ങളുടെ മറവിയെ കുറിച്ച് എഴുതുക.

Friday, September 17, 2010

ആ വാര്‍ഡും പേ വാര്‍ഡും



ഉള്ളുകള്ളിയറിഞ്ഞിട്ടല്ല
ഉള്‍പ്പോരുണ്ടോന്നുമറിയില്ല
ഉള്ളില്‍ തോന്നിയതീ പഴഞ്ചൊല്ലുമാത്രം
"കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് "

എന്നാലോ, പൊന്‍കുഞ്ഞായുള്ളത് തന്റെമാത്ര-
മെന്നാ ധാരണ ശരിയാണോ?
എന്നിട്ടൊരുകുഞ്ഞിനു കിട്ടിയ "ആ വാര്‍ഡ് "
കാക്കക്കൂട്ടത്തില്‍ കല്ലിട്ടപോല്‍
" 'കാക്ക' പിടിച്ചിട്ടാണ്, കാശുകൊടുത്തിട്ടാണ്,
കാലുപിടിച്ചിട്ടാണ്, കാര്യം കാണാനാണ് "
എന്നിങ്ങനെ കുറുകി കാറുമ്പോള്‍
കാകദൃഷ്ടിയാല്‍ കണ്ടുനോക്കു
ജനഹൃദയം നല്‍കും "പേ" വാര്‍ഡ്

കുറിപ്പ്
ഇത് വായിച്ച് "എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെമാത്രം ഉദ്ദേശിച്ചാണ് " എന്ന് തോന്നുന്നവര്‍ മാത്രം ക്ഷമിക്കു, അവസാനവരി ശ്രദ്ധിക്കൂ. എനിക്ക് നല്ല ധൈര്യം ഉണ്ട്, അവരൊന്നും ഇത് വായിക്കാന്‍ പോകുന്നില്ലല്ലോ ;-)