Showing posts with label തൃക്കാര്‍ത്തിക. Show all posts
Showing posts with label തൃക്കാര്‍ത്തിക. Show all posts

Friday, November 23, 2018

കുറുമ്പുമൊഴി

നല്ലോമല്‍ പൂവുമായ് വെള്ളിത്തിങ്കള്‍ വന്നല്ലോ

പാലൊളി പുഞ്ചിരിയുമായ് കാണാകണ്മണി വന്നല്ലോ
കുഞ്ഞോമനതന്‍ മനസ്സുമായ് കുറിമുണ്ടുടുത്തു വന്നല്ലോ
മണ്‍ചിരാതിന്‍ വെട്ടവുമായ്‌ തൃക്കാര്‍ത്തികയും വന്നല്ലോ


പുല്‍പായയിടും നേരം കൊച്ചുകുട്ടിയായ് വന്നല്ലോ
തൂശനിലയില്‍ വിളമ്പും പലരുചികളുമായ്‌ വന്നല്ലോ
നാവിലൂറിയ മധുരം നുണഞ്ഞ് നല്‍വാക്കായ് വന്നല്ലോ
തളിര്‍വെറ്റില സുഗന്ധം പരത്തും കാറ്റായും വന്നല്ലോ

ഇമ്പമാര്‍ന്നൊരു ഗാനത്തിന്‍ ഈണമായ് വന്നല്ലോ
കിരണങ്ങളുടെ പൊലിമതന്‍ വെളിച്ചമായ് വന്നല്ലോ
മിഴികള്‍ക്ക് മിഴിവേകാന്‍ കുറുമ്പുമൊഴിയായ് വന്നല്ലോ
അരിമുല്ലപൂക്കും പാതിരാവില്‍ നറുമണമായും വന്നല്ലോ

മടിയില്‍കിടത്തി മാറോട് ചേര്‍ക്കുംനേരം കൊഞ്ചലുമായ് വന്നല്ലോ
അലസമായ് പറക്കും അപ്പൂപ്പന്‍താടിതന്‍ തലോടലുമായ് വന്നല്ലോ
സ്വപ്നം കണ്ടുറങ്ങും വേളയില്‍ മയില്‍പീലിയായ് വന്നല്ലോ
നിനച്ചിരിക്കാതെ നിദ്രയ്ക്കിടയില്‍ പ്രളയമായും വന്നല്ലോ 

Monday, December 4, 2017

ഒരു കുഞ്ഞു സ്നേഹം

കുട്ടികുറുമ്പി നിന്‍ കാല്‍ത്തള കിലുങ്ങി
മനം നിറഞ്ഞു, മുഖം വിടര്‍ന്നു,
ഇത്തിരി കുസൃതിയോടെ നീ ഓടിയെത്തി
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

ഇടംകണ്ണാല്‍ ഇടയ്ക്കിടെ ഒളിഞ്ഞു നോക്കുമ്പോള്‍
ഇമ  വെട്ടാതങ്ങനെ നോക്കി നിന്നു
ചാഞ്ചക്കം  ചെരിഞ്ഞാടി നീവന്നപ്പോള്‍
 ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തു നീ
കുഞ്ഞുകഥകള്‍ പറഞ്ഞു കൊണ്ടേ ഇരുന്നപ്പോള്‍
കേട്ടതേയില്ല ഞാനൊന്നും നിന്റെ മൂളലുകളല്ലാതെ
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

കളിക്കാമമ്മേ അമ്മയായ് ഞാനും കുട്ടിയായ് അമ്മയും
എന്നോതി നീ കാണിച്ചുതന്ന അമ്മയല്ലോ ശ്രേഷ്ഠം
വെറും കുട്ടിയായിരിക്കാം ഞാന്‍ നിന്റെ മുന്‍പില്‍
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

ഒളിച്ചുകളിയില്‍ കിലുക്കാംപെട്ടിപോല്‍ ചിരിച്ചു നീ
അധ്യാപികയായ് വട്ടം കറക്കിയെന്നെ
സിനിമയിലെ നായികയുമാക്കി നൃത്തം പഠിപ്പിച്ചു
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

നിഷ്കളങ്കമാം സ്നേഹം എന്നില്‍ ചൊരിയവേ
അറിയാതെയെന്‍ മിഴികള്‍ തുളുമ്പിയല്ലോ
നിന്‍ കൂട്ടുള്ളപ്പോള്‍ എങ്ങനെ ഞാന്‍ ഒറ്റയ്ക്കാവും
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

Wednesday, November 25, 2015

നിറവ്


നീലവാനിലെ വെണ്മേഘങ്ങളിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ എന്റെ കൂടെ ഒഴുകി നടക്കുവാന്‍
മുറ്റത്തെ ചെമ്പനീര്‍ പൂവിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ എല്ലാം മറക്കുമാമെന്‍ ഗന്ധമൊന്നു നുകരുവാന്‍ 

മധുരമാം പാടും കുഞ്ഞിക്കുരുവിയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ നിനക്കിഷ്ടമാമെന്‍ ചിലക്കലൊന്നാസ്വദിക്കാന്‍
വഴിയിലെ പവിഴമല്ലിയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ അരികിലേക്കെന്നഴക് കാണുവാന്‍

ആര്‍ത്തുപ്പെയ്യുന്ന മഴയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്‍ മഴച്ചാര്‍ത്തില്‍ നനഞ്ഞു കയറുവാന്‍
ദൂരെ കാണുമാ മലനിരകളും ചോദിപ്പൂ
വരുന്നില്ലേ എന്നും വരാറുള്ളോരാ ദൂരക്കാഴ്ചയ്ക്കായ്

പണ്ടൊട്ടു മനോഹരിയാം പുഴയിന്നെന്നോട് ചോദിപ്പൂ
വരുന്നില്ലേയെന്‍ അവസ്ഥ കണ്ടുപരിതപിക്കുവാനെങ്കിലും
പുലര്‍കാല മഞ്ഞിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്‍ കുളിരിന് കുളിര്‍മയേകുവാന്‍

മധുനുകരും പൂമ്പാറ്റയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്‍ വര്‍ണപ്രപഞ്ചം കാണുവാന്‍
തൊടിയിലെ ചേമ്പിലയുമിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്നില്‍ പളുങ്കുമണികള്‍ തീര്‍ക്കുവാന്‍

വരുന്നുണ്ട് വരുന്നുണ്ട് എല്ലായിടത്തുമെന്നാലി-
ന്നാദ്യം കാണട്ടെ നിറവിലെ ഒരു ദീപക്കാഴ്ച്ച

വൃശ്ചികക്കാറ്റിന്റെ കുട്ടിക്കുറുമ്പിന് മകരമഞ്ഞിന്റെ ആശംസകള്‍.





Friday, December 5, 2014

ഒളി


ഒരു ചിരാത് കയ്യിലേന്തി
ഒട്ടാകെ പ്രകാശം പരത്തി
ഒരു കാര്‍ത്തിക ദിനം കൂടി
ഒടുവിലിങ്ങെത്തിപ്പോയ്

ഒട്ടൊരു തിരക്കിനാല്‍
ഒട്ടാകെ മാറിമറിഞ്ഞ്
ഒന്നുമറിയാത്ത നേരത്തും
ഒരിക്കല്‍ കൂടി ഓര്‍ക്കുന്നീ നാള്‍

ഒളി മങ്ങാത്ത ഓര്‍മകളുമായ്
ഒരിടത്ത് ഒതുങ്ങിക്കൂടി
ഒരുവള്‍ കാത്തിരിക്കുന്നു
ഒരു നല്ല നാളിനായ്‌


Sunday, December 15, 2013

പ്രത്യാശ


അന്നാ സായംസന്ധ്യയില്‍ ചായമെന്‍ കൈയ്യില്‍ പടരവേ
അകന്നുപോയ് മനസ്സിലെ കാര്‍മേഘങ്ങളൊക്കെയും
അലച്ചിലിനിടയില്‍ തണലിലൊന്നണയവേ
അണഞ്ഞുപോയ് മനസ്സിലെ കനലുകളൊക്കെയും

ആടിപ്പോയൊരു വേളയില്‍ പാട്ടൊന്നു മൂളികേള്‍ക്കവേ
ആരുമറിയാത്തൊരെന്‍ ആധികളകന്നുപോയ്‌
ആദിത്യകിരണങ്ങള്‍ മൂടല്‍മഞ്ഞിലൂടൊളിഞ്ഞുനോക്കവേ
ആഴത്തിലാര്‍ന്നൊരു മുറിവുകള്‍ കരിഞ്ഞുപോയ്


എന്നോ കൊതിച്ചൊരു പൂമൊട്ടുവിടര്‍ന്നെന്‍ കവിളില്‍ തൊട്ടു തലോടവേ
എന്തിനെന്നറിയാതെ എന്നില്‍ നിഴലിച്ച വിഷാദമകന്നുപോയ്
എപ്പോഴോ കാത്തിരുന്ന മഴയിന്നുപൊഴിയവേ
എന്നുമാരും കാണാതിരുന്ന വിതുമ്പലുകളകന്നുപോയ്

ഏതോ നിമിഷത്തില്‍ പൂങ്കാറ്റുവന്നളകങ്ങള്‍ പറക്കവേ
ഏറെ അലട്ടിയോരെന്‍ ചിന്തകളകന്നുപോയ്
ഏകാന്തമാമൊരു നാളില്‍ ഏഴുവര്‍ണങ്ങള്‍ വാനില്‍ തെളിയവേ
ഏറിയ സങ്കടങ്ങള്‍ ഒന്നൊന്നായകന്നുപോയ്

Wednesday, November 28, 2012

വെളിച്ചം

ഒരു മയില്‍പീലിയുമായെന്‍ 
അരികിലെന്തേ വന്നില്ലാ?
അരികിലെത്തിയ നേരത്തോ
അപരിചിതത്വത്തിന്‍ കൂട്ടിലും

പിന്നീടെങ്ങോ വീണ്ടുമൊരു കൂട്ടം 
മയില്‍പീലിയുമായ്‌
പൊലിയുമീ ദീപത്തെ
ഇരുകൈയ്യാല്‍ അണയാതെ കാത്തു നീ

വടവൃക്ഷമായ്‌ മാറി നീ ഇന്ന്
തണലിനായ് അണഞ്ഞോരു നേരത്ത്‌
കഥകളൊക്കെയും വെറും കഥകളാക്കി
എന്‍ മുന്‍പില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനായ്

മറക്കാനെളുതാമോ മുന്‍പേ പറക്കുമ്പോള്‍
കൂടെ കൂട്ടിയതും തളരാതെ നോക്കിയതും
മറവി രോഗത്താല്‍ മറന്നാലും
ഓര്‍ക്കുക നീയെന്നുള്ളിലെന്നും
ഒരു നറുതിരിവെളിച്ചമായ്
തെളിനീരായ്‌ ചന്ദനഗന്ധമായ്
സംഗീതമായ് ചെറുകാറ്റായ്
നിറഞ്ഞിരിക്കുന്നുവെന്ന്

Thursday, December 8, 2011

വാക്കുകാണാതലയുന്നു ഞാനിന്നും


നീ ചൊല്ലിയ വാക്കിന്‍ അര്‍ത്ഥം തിരഞ്ഞു-
തിരഞ്ഞു പോകവേ കണ്ട കാഴ്ചകള്‍ കണ്ട്
മറന്നു ആ വാക്കും തിരിച്ചു ചെല്ലേണ്ട വഴിയും
അര്‍ത്ഥമില്ലാതലയുന്നു ഞാനിന്നും


നിന്നോടെന്തു ചൊല്ലുമാ കൊച്ചു വാക്കുപോലും
മറന്ന വാക്കില്ലാത്തവള്‍ ഈ ഞാനെന്നോ
വാക്കുതര്‍ക്കത്തിനു നീ വരില്ലയെങ്കിലും
വാക്കുകാണാതലയുന്നു ഞാനിന്നും.


ഇതില്‍ കമന്റ്‌ ചെയ്താലും ഇല്ലെങ്കിലും വെറുതെയെന്നാകിലുമെങ്കിലും
എന്ന പോസ്റ്റ്‌ കാണാത്തവര്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവിടെ പ്രതികരിക്കുമെന്ന പ്രതീക്ഷയോടെ.

Sunday, November 21, 2010

ദീപ്തം



എന്തെഴുതാന്‍ നിന്നെ കുറിച്ച്?

തെളിവാര്‍ന്ന ഓര്‍മകളില്‍ തിളങ്ങുന്നു നീയെങ്കിലും
തെളിയുന്നില്ലൊന്നുമീ കടലാസില്‍ മാത്രം
തെളിയിക്കട്ടെ ഒരു ദീപമെങ്കിലും ഇന്നാളില്‍
തെളിയിക്കാനല്ലീ സ്നേഹം, പറയുന്നു തെളിഞ്ഞമനസ്സോടെ

ദീപമേ എന്തെഴുതാന്‍ നിന്നെ കുറിച്ച്?
നീ നയിച്ചില്ലെങ്കില്‍ പുതിയപാതകള്‍ കാണുവതെങ്ങനെ?
നീ കൂടെയില്ലെങ്കില്‍ തളരാതെ മുന്‍പേ പറക്കുവതെങ്ങനെ ?
ദീപമേ എന്തെഴുതാന്‍ നിന്നെ കുറിച്ച്?
നിന്‍ പ്രകാശമില്ലെങ്കില്‍ ഞാന്‍ എന്തെഴുതാന്‍ ?