Thursday, August 25, 2011

പൊന്നായ് മാറാം



പൊന്നുപോല്‍ തിളങ്ങണം നിന്‍ മുഖം
പൊന്നുപോല്‍ പരിശുദ്ധമാകണം നിന്‍ മനം
പൊന്നുമാത്രം അണിയേണ്ട പൊന്നുമോളെ, പക്ഷെ
പൊന്നുംവില കൊടുക്കേണം ബന്ധങ്ങള്‍ക്ക്

പൊന്നുപോല്‍ കാണണം നല്ല പാതിയെ
പൊന്നുപോല്‍ കാക്കണം നല്ല പാതിയെ
പൊന്നുമാത്രംചോദിക്കരുതേ പൊന്നുമോനെ, പക്ഷെ
പൊന്നായ് ജ്വലിക്കേണം മനസ്സുകളില്‍

പൊന്നുരുക്കുന്നിടത്തിലീ പൂച്ചയും പാടുന്നു
പൊന്നായ് മാറാം നമുക്കീ
പൊന്നിന്‍ ചിങ്ങമാസത്തിലെ
പൊന്നോണ പുലരിയില്‍


ഇത്
തിരി പൊന്നിനുവേണ്ടി പൊന്നുജീവിതങ്ങള്‍ തകരുന്നത് കാണുമ്പോള്‍ ....

Saturday, July 2, 2011

വിവരാ(സാ)വകാശേ വിപരീത ബുദ്ധി




വിവരം നമ്മുടെ അവകാശം
സ്ഥാപിക്കാനായ് അവകാശം
വിവരക്കേട് ചോദിക്കുകില്‍
വിവരക്കേട് കൈവശം ഉള്ളോരും
വിവരം അറിയും പറഞ്ഞേക്കാം
വിവരം കൊടുത്തു അടി വാങ്ങിക്കും.


വിവരം നമ്മുടെ അവകാശം
സാധിക്കാനായ് അവകാശം
വിവരത്തോടെ ചോദിക്കുകില്‍
വിവരം സാവകാശം കൊടുത്തോരും
വിവരം അറിയും പറഞ്ഞേക്കാം.
വിവരാ(സാ)വകാശേ വിപരീതബുദ്ധി

വിവരം ചോദിച്ചപ്പോള്‍ വിവരക്കേട്‌ കയ്യിലിരിപ്പുള്ള ആളുകളുടെ വാക്ക് കേട്ട് മറുപടി കൊടുക്കാന്‍ വൈകി വിവരക്കേട് കാണിച്ചപ്പോള്‍ തോന്നിയ ഒരു വിവരക്കേട്. ആകെ ഒരു വിവരക്കേടിന്റെ കളി അല്ലെ? വിവരമുള്ളവര്‍ ക്ഷമിക്കുക.

Saturday, June 18, 2011

സുഖങ്ങളൊക്കെ തന്നേ, ഒരു യേഴ്യെകാലു രൂഫ?


ചെറുപ്പത്തില്‍ തന്നെ ജോലിയില്‍ ചേരുകയും സമ്പാദിക്കുകയും ചെയ്തുതുടങ്ങിയെങ്കിലും പൈസ കൈയ്യില്‍ വെക്കാറെ ഇല്ലായിരുന്നു നമ്മുടെ കഥാനായിക. തലയില്‍ വെച്ചാല്‍ പേനരിക്കും തറയില്‍ വെച്ചാല്‍ ഉറുമ്പരിക്കും എന്നൊക്കെ പറയാറുണ്ട്‌. പക്ഷെ കൈയ്യില്‍ വെച്ചാലെന്താ? അതല്ലേ അവളുടെ മിടുക്ക്. എന്നും കൈയ്യില്‍ വെക്കാന്‍ പറ്റില്ലല്ലോ? ചിലവാകുമ്പോള്‍ സങ്കടമാവില്ലേ? അപ്പൊ എന്താ വഴി?

കുടുംബം നോക്കി നടത്താന്‍ മിടുക്കിയായ അനിയത്തിയുടെ കൈയ്യില്‍ ആയിരുന്നു കല്യാണത്തിനു മുന്‍പ് കിട്ടുന്നതൊക്കെ കൊടുക്കുക. എന്നിട്ട് അവള്‍ സ്വസ്ഥമായി ടിവി കാണുകയും വരക്കുകയും എഴുതുകയും ഒക്കെ ചെയ്യും. എന്തെങ്കിലും ആവശ്യം വന്നാല്‍ ചേച്ചിയുടെ വിശ്വരൂപം എടുത്ത് പറയുകയും ചെയ്യാം, "നിന്റടുത്തു അന്നിത്ര രൂപ തന്നതല്ലേ? ഇത്രവേഗം ചിലവായോ?"

കല്യാണം കഴിഞ്ഞ ശേഷം ഈ പൈസയെന്ന ബാധ്യത അവള്‍ ഏല്‍പ്പിച്ചു കൊടുത്തത് നായികയുടെ നായകന് തന്നെ. വിരട്ടാന്‍ ഇപ്പൊ നല്ല രസമാണ്. പണ്ട് അനിയത്തി കുടുംബം നല്ല രീതിയില്‍ കൊണ്ടുനടത്താനാണ് ചെലവ് ചെയ്തതെങ്കില്‍ ഇപ്പൊ കഥാനായകന്‍ നായകനു ചേരും വിധം വാതക ദ്രാവക ഖര പദാര്‍ത്ഥങ്ങള്‍ എടുക്കേണ്ടതിനാല്‍, എന്താണ് വാതക ദ്രാവക ഖരമെന്നോ, ഹോ ഒന്നും അറിയാത്ത പോലെ, സിഗരറ്റ്, മദ്യം ഇത്യാദി (ഇത്യാദി വേറൊന്നും അല്ല. അന്ന് നായിക പഠിക്കുകയും എഴുതുകയും വരക്കുകയും ചെയ്തതുകൊണ്ട്, പാചകം പഠിക്കാന്‍ കഴിഞ്ഞില്ല, പോരാത്തതിന് പച്ചക്കറി മാത്രമേ അറിയൂ, അതുകൊണ്ട് വീട്ടില്‍ ഉണ്ടാക്കി വെച്ചതൊക്കെയും ബാക്കിയാക്കി നോണ്‍ വെജ് ഹോട്ടല്‍ ഭക്ഷണം) ചെലവ് ചെയ്തു കൈ മലര്‍ത്തുമ്പോള്‍ വിരട്ടാന്‍ എന്തു രസമാണെന്നോ നമ്മുടെ നായികക്ക്. പക്ഷെ അവളുടെ വിരട്ടലൊക്കെ ദൈവം തമ്പുരാന്‍ കാണുന്നുണ്ടായിരുന്നു. ഒരു വേല ഇവള്‍ക്ക് കൊടുക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ, ഒരു നാള്‍ നായകന് ഒരു നെഞ്ചു വേദന. പരിചയക്കാരന്റെ ഓട്ടോയില്‍ ഹോസ്പിറ്റലിലേക്ക്. "ഏട്ടന്റെ ശരിയാകട്ടെ, എന്നിട്ട് ഓട്ടോ ചാര്‍ജ് വാങ്ങാം" എന്നും പറഞ്ഞ് ആ കുട്ടിയും പോയി. നേരെ ഐ സി യു വിലേക്ക് കൊണ്ടുപോയ നായകന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടു പുറത്തിരിക്കുമ്പോള്‍ നേഴ്സ് വന്ന് നായികയുടെ കൈയ്യില്‍ കൊടുക്കുന്നു നായകന്‍റെ കണ്ണടയും പിന്നെ ഒരു മണിപേഴ്സ്. അവള്‍ അത് തിരിച്ചും മറിച്ചും നോക്കി. തുറന്നപ്പോള്‍ ആയിരങ്ങള്‍ അവളെ നോക്കി ചിരിച്ചു. അപ്പൊ തന്നെ ഒരു ഇഞ്ചക്ഷന്‍ കൊടുക്കണമെന്നും പൈസ കെട്ടാനും പറഞ്ഞപ്പോള്‍, ആ ചിരിച്ച ആയിരങ്ങള്‍ അവളില്‍ നിന്നും വിട പറഞ്ഞു. അതൊന്നുമല്ല അവള്‍ക്കുള്ള ശിക്ഷ.

വെറുതെ അങ്ങനെ ഇരുന്നപ്പോള്‍ ഒരു കാപ്പി കുടിക്കാം എന്ന് കരുതി അവള്‍ ഹോസ്പിറ്റലിനകത്തുള്ള കോഫി വെണ്ടിംഗ് മെഷീന്‍ കാപ്പി കുടിച്ചു. എന്നിട്ട് കൂള്‍ ആയി തിരികെ വന്നിരുന്നു. കൂള്‍ കോഫിയൊന്നുമല്ല കുടിച്ചത്. വെറുതെ കൂള്‍ ആയി തിരികെ വന്നതുതന്നെ. കുറെ കഴിഞ്ഞപ്പോള്‍ ആ കാപ്പി കടയിലെ പയ്യന്‍ വന്ന് നായികയെ നോക്കുന്നു. പിന്നെയും പിന്നെയും നോക്കുന്നു. അവള്‍ക്കു ദേഷ്യം വന്നു. എന്തിന്റെ കുറവാ ഈ പയ്യന്. നായകനെങ്ങാനും ഇതറിഞ്ഞാല്‍ രോഗമൊക്കെ (നായകന്റെയും പയ്യന്റെയും) പമ്പ കടക്കും എന്നൊക്കെ ഓര്‍ത്തുകൊണ്ട്‌ അവനോടു ചോദിക്കുന്നു, "ഹും എന്താ കാര്യം?" മറുപടി വളരെ പതുക്കെ "ഹേയ് ഒന്നും ഇല്ല. ഏതു ഡോക്ടറെ കാണാന്‍ വന്നതാണ്? എന്തെങ്കിലും കുഴപ്പം? അല്ല, കാപ്പിയുടെ പൈസ തന്നില്ല, ഇല്ലെങ്കില്‍ പിന്നെ തന്നാല്‍ മതി". ഇങ്ങനെ ചമ്മാനുണ്ടോ? "ഹയ്യോ, അതു ഞാന്‍ മറന്നു" എന്നും പറഞ്ഞ് അവള്‍ പേഴ്സ് തുറന്നു പൈസയെടുത്തു കൊടുത്തു. ഒരു അക്കിടി തന്നെയായിരുന്നു അവള്‍ക്കിത്. കാരണം എന്നും, നായിക കഴിക്കും നായകന്‍ പൈസ കൊടുക്കും, എന്നതായിരുന്നു രീതി.

തുടര്‍ന്നുള്ള നായകന്‍റെ ചികിത്സ തിരോന്തരത്ത്‌ ആയിരുന്നു. അവിടെയും പല പല ആവശ്യങ്ങള്‍ക്കായി കടയില്‍ കയറി വാങ്ങിയശേഷം കൂള്‍ ആയി ഇറങ്ങുമ്പോള്‍ ഹലോ സുഖങ്ങളൊക്കെ തന്നെ, ഒരു യേഴ്യെകാലു രൂഫ തന്നിട്ട് പോയെ എന്ന്, അന്നത്തെ കാപ്പി കട പയ്യനുണ്ടായിരുന്ന ദയാദാക്ഷീണ്യം പോലുമില്ലാതെ, തിരോന്തരംകാര് പറയുമ്പോള്‍ അവിടെ ദൈവം ചിരിക്കുന്നുണ്ടായിരുന്നു. അസുഖമൊക്കെ മാറി വന്നപ്പോള്‍ കാലിയായ പേഴ്സ് കണ്ട് നായകനും അവളെ വിരട്ടി പകരം വീട്ടി.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ജി കുട്ടപ്പന്‍ സഹോദരതുല്യ സ്നേഹം കൊണ്ട് അവളെ കാണാന്‍ ഓഫീസില്‍ വരുന്നു. അവളുടെ ഭീമന്‍ ബാഗുകണ്ട് അന്തം വിടുന്നു. അതില്‍ ഭക്ഷണവും ബസ്സിനുള്ള ചില്ലറ പൈസയും മാത്രമേ ഉള്ളു എന്നും പേടിക്കേണ്ട എന്നും സമാധാനിപ്പിക്കുന്നു. നായികയും അവളുടെ കൂട്ടുകാരി ജോയും കൂടെ ജിയെ കൂട്ടി കരിമ്പ് ജ്യൂസ്‌ കുടിക്കാന്‍ പോകുന്നു. ജ്യൂസ്‌ ഒറ്റവലിക്ക് തീര്‍ത്തുകൊണ്ട് "ജോജി"മാര്‍ പൈസ കൊടുക്കും മുന്‍പ് ഒരു കൈയ്യില്‍ ഗ്ലാസ്സായതിനാല്‍ മറുകയ്യാല്‍ പൈസ കൊടുത്ത് നമ്മുടെ നായിക ഒന്ന് ശ്വാസം വിട്ടുനിന്നു. "ദൈവമേ ഞാന്‍ കേമിയായില്ലേ" എന്നൊരു ആത്മഗതവും.

  • ഉണ്ടായേക്കാവുന്ന ഒരു സംശയത്തിനുള്ള മറുപടി- ഇന്‍ജക്ഷന് പൈസ കെട്ടാന്‍ പറഞ്ഞപ്പോള്‍ മാത്രം കറക്റ്റ് ആയി ബ്രെയിന്‍ വര്‍ക്ക്‌ ചെയ്യാന്‍ കാരണം - അവിടെ പലവട്ടം മൈക്കിലൂടെ ഇന്നാളുടെ ബന്ധുക്കള്‍, ഇന്ന ആവശ്യത്തിനു വേണ്ട പണം ഇന്ന കൌണ്ടറില്‍ അടക്കണമെന്ന് പറഞ്ഞു നമ്മുടെ ബ്രെയിന്‍ പ്രവര്‍ത്തനക്ഷമമാക്കികൊണ്ടേ ഇരിക്കും.

അങ്ങനെ ഇരുപത്തഞ്ചു പൈസയും പിന്‍‌വലിക്കുന്നു. നൂറു പൈസയാണ് ഒരു രൂപയെങ്കിലും പൈസ എന്ന വാക്ക് ഇനി ഒരു ഓര്‍മയാകും.

Wednesday, April 27, 2011

ഒരേ തൂവല്‍ പക്ഷികള്‍ എന്ന ബ്ലോഗ്‌ കൂട്ടായ്മയില്‍ പോസ്റ്റ്‌ ചെയ്ത ഒരു എന്‍ഡോസള്‍ഫാന്‍ പ്രതികരണം ഇവിടെ വായിക്കാം

Saturday, March 26, 2011

അക്കരപ്പച്ച ചക്കരപ്പച്ച




സീറ്റ്‌ ഉണ്ടോ, ഞാനുണ്ടേ
സീറ്റ്‌ ഇല്ലേ, ചാടുന്നുണ്ടേ
അക്കരപ്പച്ച കാണുന്നുണ്ടെ
സേവിക്കാനായ് തുടിക്കുന്നുണ്ടേ

പൊതുജനവും അറിയുന്നുണ്ടേ
നല്‍കിയ മൂല്യം ഇടിയുന്നുണ്ടേ
അതിനാല്‍ പ്രതികരിക്കുന്നുണ്ടേ
മറ്റൊന്നും വിചാരിക്കണ്ടേ



ഇലക്ഷന്‍ അടുത്തു വരുമ്പോള്‍ സീറ്റ്‌ കിട്ടാതെ മറുകണ്ടം ചാടുന്നവര്‍ക്കായ്. ആരെയെങ്കിലും ഒരാളെ കണ്ടുകൊണ്ടു എഴുതിയതല്ല, ആ പ്രവണതക്കെതിരെ എഴുതിയത്.

Saturday, February 26, 2011

എന്നോടോ ഇന്റര്‍വ്യൂ


ചോ: കഥ അറിയാമോ മണ്ണാങ്കട്ടയും കരിയിലയും
ഉ: കഥയതെന്തു കഥയാണാവോ?
ഇന്നീ നെറ്റില്‍ പരതാനല്ലാതെ
അറിയില്ലൊരു മണ്ണാങ്കട്ടയും

ചോ: കളി അറിയാമോ പല്ലാങ്കുഴിയും പാമ്പും കോണിയും
ഉ: കളിയാക്കല്ലതൊരു കളിയാണോ?
ഇന്നീ കമ്പ്യൂട്ടര്‍ ഗെയിമില്‍ ‍
ആരുമില്ലെന്നെ വെല്ലാന്‍

‍ചോ: അറിയാമോ വളപൊട്ടാല്‍ മാല തീര്‍ക്കാനും മണ്ണപ്പം ചുടാനും?
ഉ: കുഴങ്ങില്ലൊട്ടുമീ ചോദ്യത്തിനും
ഇപ്പൊ പറയാമുത്തരം
വിക്കിപീഡിയയില്‍ നോക്കി വരട്ടെ

ചോ: ഓര്‍മ്മയുണ്ടോ നാമജപങ്ങള്‍ ‍
ഉ: ശരണമന്ത്രമിന്നൊന്നുമാത്രം ഗൂഗിളായ നമ:

ചോ: വിട്ടുപിടിക്കാമൊരു ചോദ്യം, സാമൂഹിക പ്രതിബദ്ധത, സോഷ്യല്‍ സര്‍വീസ്
ഉ: ഉണ്ടല്ലോ ഞാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍
ട്വിറ്റെര്‍, ഓര്‍ക്കുട്ട്, ഫേസ്ബുക്കുകളില്‍ ‍

ചോ: അതല്ലാരുടെയെങ്കിലും ജീവന്‍ അപകടത്തിലായാലെങ്കിലും ....
(ചോദ്യം മുഴുമിപ്പിക്കും മുന്‍പ്)
ഉ: ആരുടെയെങ്കിലുമല്ലാരുടെ ജീവന്‍ പോയാലും
സജീവമാണീ ഞാനിവിടെ, കണ്ടില്ലേയെന്‍ പ്രതിബദ്ധത

ചോ: നമോവാകം, മുട്ടിപ്പോയെന്‍ ചോദ്യങ്ങള്‍!
ഉ: (ആത്മഗതം) എന്നോടോ ഇന്റര്‍വ്യൂ, പോകു വേഗം,
സൈന്‍ അപ്പ്‌ ചെയ്യണമിന്നൊരു
പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍

Thursday, February 10, 2011

മുന്‍വിധി നീയെന്‍ തലവിധി



മുന്‍വിധിയിന്‍ കരിമ്പടത്താല്‍ പുതച്ചിരിക്കുന്നു നിന്നെ
നിന്നെ നീയായ്‌ കാണാന്‍ എനിക്കാവില്ല

ചമയങ്ങളില്ലാത്തവള്‍ നീയോ, അല്ല
ഒട്ടു ചമഞ്ഞിരിക്കുന്നവള്‍
നാട്യങ്ങളൊന്നുമറിയാത്തവള്‍ നീയോ, അല്ല
നല്ലൊരു നാട്യശാസ്ത്രക്കാരി
ബുദ്ധിവൈഭവം ഉള്ളവള്‍ നീയോ, അല്ല
വെറും അതിസാമര്‍ത്ഥ്യക്കാരി
പ്രാപ്തിയുള്ളവള്‍ നീയോ, അല്ല
എന്തിനും പോന്നവള്‍

മുറിവേല്‍പ്പിക്കപ്പെടുമ്പോഴും മിണ്ടാതിരിക്കുക
മിണ്ടാതിരിക്കുമ്പോഴും മുറിവേല്‍പ്പിക്കപ്പെടാം

Monday, January 10, 2011

അനര്‍ഗളം ആംഗലേയം



ആംഗലേയം ആംഗ്യഭാഷയില്‍
‍അവതരിപ്പിക്കുമാ അംഗനപോലും
ആങ്കാരം വന്നാല്‍ ചൊല്ലീടും
അനര്‍ഗളം ആംഗലേയം

ആംഗലേയം അറിയാമെന്നു
അഭിനയിക്കുമാ അങ്കചേകവനും
"അവന്‍" അകത്തു ചെന്നീടില്‍
‍അറിയിച്ചുതരും ആംഗലേയം

അറിവില്ലാ പൈതങ്ങളും
അതുകേട്ടമാത്രയില്‍
‍അറിഞ്ഞുതുടങ്ങുന്നു
അനായാസേന ആംഗലേയം
ഷിറ്റും, ഷട്ടപ്പും, ഷോവിനിസ്റ്റും....................

Wednesday, December 29, 2010

അറിയാതെയെത്തിയ സ്നേഹത്തണല്‍




വിടയൊന്നിതാ ചൊല്ലീടുന്നു
വ്യഥയോടെയെന്നാലും
വൃഥാ മോഹിക്കുന്നു
വിടല്ലേ ആ ഹൃത്തില്‍ നിന്നും

നിനച്ചിരിക്കാതെ ഓതിയതെല്ലാം
നിനച്ചമട്ടില്‍ കേട്ടുവെങ്കിലും
നിറഞ്ഞിരുന്നു സ്നേഹതുള്ളികള്‍
നിജമായുമെന്‍ കണ്ണുകളില്‍
‍പക്ഷെ ദുഃഖമരുതൊട്ടും
പവിത്രമാം പെണ്മുത്തിന്‍
പാവമാം മനമുടക്കരുതെ
പറയുകവേണ്ടയെങ്കിലും

പറഞ്ഞുതന്നതെല്ലാം ഓര്‍മയിലുണ്ട്
പഞ്ചാക്ഷരിമന്ത്രം കൂട്ടിനുണ്ട്
പാലിക്കാനാവുന്നില്ല പലതുമെങ്കിലും
പാടിയപാട്ടെല്ലാം എന്‍ ചാരെയുണ്ട്
കാലമേറെ കഴിഞ്ഞാലും
കല്‍ത്തൂണില്‍ കൊത്തിവെച്ചപോല്‍
കാത്തു കൊള്ളണമീ സ്നേഹത്തെ
കാറും കോളും ഏല്‍ക്കാതൊട്ടും

അവസാനമെന്തെന്നു അറിഞ്ഞീടെണ്ട
അവസ്ഥയെന്തെന്നും കേട്ടീടെണ്ട
അറിയാമിതൊന്നുമാത്രം
അറിയാതെയെത്തിയ സ്നേഹത്തണല്‍
‍‍നിറമാര്‍ന്ന ഓര്‍മകളില്‍
നിറഞ്ഞിരിക്കുന്നു നീയെന്നും
നിനച്ചിരിക്കാതൊരുനാള്‍
നീയോതിയതാണെങ്കിലും വിട

എഴുതി വെച്ച് കുറെ നാളായി. ഇപ്പൊ വെറുതെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്നു.
വിട പറയുന്നു ഒരു വര്‍ഷം കൂടി. പ്രതീക്ഷയോടെ വരവേല്‍ക്കാം പുതുവര്‍ഷത്തെ.
ആശംസകളോടെ, സുകന്യ

Sunday, November 21, 2010

ദീപ്തം



എന്തെഴുതാന്‍ നിന്നെ കുറിച്ച്?

തെളിവാര്‍ന്ന ഓര്‍മകളില്‍ തിളങ്ങുന്നു നീയെങ്കിലും
തെളിയുന്നില്ലൊന്നുമീ കടലാസില്‍ മാത്രം
തെളിയിക്കട്ടെ ഒരു ദീപമെങ്കിലും ഇന്നാളില്‍
തെളിയിക്കാനല്ലീ സ്നേഹം, പറയുന്നു തെളിഞ്ഞമനസ്സോടെ

ദീപമേ എന്തെഴുതാന്‍ നിന്നെ കുറിച്ച്?
നീ നയിച്ചില്ലെങ്കില്‍ പുതിയപാതകള്‍ കാണുവതെങ്ങനെ?
നീ കൂടെയില്ലെങ്കില്‍ തളരാതെ മുന്‍പേ പറക്കുവതെങ്ങനെ ?
ദീപമേ എന്തെഴുതാന്‍ നിന്നെ കുറിച്ച്?
നിന്‍ പ്രകാശമില്ലെങ്കില്‍ ഞാന്‍ എന്തെഴുതാന്‍ ?