Friday, September 7, 2012

ഓള് ആങ്കുട്ട്യാ

"ഓള് ആങ്കുട്ട്യാ" ഈ പ്രയോഗം ഒരു കോഴിക്കോട്ടുകാരന്‍, ടി.സി.നായര്‍ എന്ന് പേര്, ആള് താമര (അങ്ങനെയൊക്കെയല്ലേ നമ്മുടെ നാട്ടില്‍ പറയാറ്).  താമരപ്പൂവില്‍ വാഴും സ്വരാജ്യക്കാരി സുഷമാജിയെ കുറിച്ച് പറഞ്ഞതാണ്.  മൂപ്പരെ കാണുമ്പോഴൊക്കെ കളിയാക്കാന്‍  അത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുപറഞ്ഞിരുന്നത് പക്ഷെ വൈക്കംകാരന്‍ പാലക്കാട്ടില്‍ സ്ഥിരതാമസം ഈപ്പന്‍ സാറും.  ഇടയ്ക്ക് ധീരയായ സ്ത്രീകളെ കാണുകയോ അവരെക്കുറിച്ച്‌ അറിയുകയോ ചെയ്‌താല്‍ ഈ പ്രയോഗം ഓര്‍ത്തുപോകും.  സ്ത്രീജനം ക്ഷമിക്കുക,  "ആണ്‍കുട്ടി" പ്രയോഗം അസാമാന്യധൈര്യം കാണിച്ചതുകൊണ്ട് എന്ന് മാത്രം കരുതിയാല്‍ മതി.  നമ്മള്‍ അസാമാന്യമായക്ഷമയുടെ ആള്‍ രൂപമായതുകൊണ്ട്, ധൈര്യം ദൈവം അവര്‍ക്ക് കൊടുത്തിട്ടുണ്ടാകാം. പുരുഷന്മാര്‍ ക്ഷമിക്കുക.  ദേഷ്യം വന്നു അല്ലെ. ക്ഷമ എന്ന് പറഞ്ഞ രണ്ടക്ഷരം രണ്ടുപേര്‍ക്കും ഇല്ലെങ്കില്‍ ഇനി തുടര്‍ന്ന് വായിക്കേണ്ട.  ഹല്ലപിന്നെ, എന്റെ ക്ഷമകെട്ടു.

ആ പ്രയോഗം ഇപ്പൊ ഓര്‍ക്കാന്‍ ഒരേയൊരു കാരണം, അതൊരു രഹസ്യമാണ്, പിന്നെ, പിന്നെ... ഒരു രസവുമുണ്ട്,  രസം എനിക്കുതന്നെട്ടോ.  ഇത് ഞാന്‍ എന്നെക്കുറിച്ച് എന്നോട് പറഞ്ഞതാണ് എന്നുമാത്രം. ഓരോരോ കുരുക്കിലും അറിഞ്ഞും അറിയാതെയും ചെന്നുചാടുകയും "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്നൊരു ഭാവവും ഉള്ള ആളാണല്ലോ കൂടെ.  ഒരു കുരുക്കില്‍ നിന്ന് എന്റെ "നല്ല"കുട്ടിയെ കുറച്ചു പുറത്തുകൊണ്ടുവന്നു. ഇനിയും അഴിക്കാനുണ്ട് കുരുക്കുകള്‍.  ഇത്രയും കാലം ക്ഷമിച്ച ശേഷം ആണ് ഞാനും "ഒരാങ്കുട്ടി"യായത്. ആ കുരുക്കിനെക്കുറിച്ച് വിശേഷിച്ച് പറയാനൊന്നും ഇല്ല.  ഇപ്പോള്‍ ഞാന്‍ കുറെ നല്ല ആണ്‍കുട്ടികളെ ഓര്‍ത്തുപോവുകയാണ്.  എന്നെപോലുള്ള "ആങ്കുട്ടി" അല്ലട്ടോ.

അച്ഛന്റെ കൂടെ അച്ഛന്റെ ഓഫീസില്‍ ജോലി ചെയ്ത ഒരു നല്ല കാലം ഉണ്ടായിരുന്നു. അച്ഛന്‍ റിട്ടയര്‍ ചെയ്യുന്നതിന്റെ കുറച്ചു മാസങ്ങള്‍ മുമ്പുതന്നെ ഞാന്‍ അച്ഛന്‍ ജോലിചെയ്തിരുന്ന, ഇളയച്ഛന്‍ ഏജന്റ് ആയിരുന്ന ഒരു ജര്‍മന്‍ മിഷണറിമാരുടെ, പിന്നീട് ബ്രിട്ടീഷ്‌കാരുടെ, അതിനുശേഷം ഇന്ത്യക്കാരുടെ ആയ ഒരു പ്രശസ്ത കമ്പനിയില്‍ ചേര്‍ന്നിരുന്നു.  ആകെ പെണ്ണായുള്ളത് ഈയുള്ളവള്‍ മാത്രം.  പഠിക്കുമ്പോള്‍ ഇടയ്ക്ക് ഓഫീസില്‍ അച്ഛനെ കാണാന്‍ പോയും മറ്റും പരിചയമുള്ള സഹപ്രവര്‍ത്തകര്‍.  ഒരു കുടുംബം പോലെ കഴിഞ്ഞ ആ നല്ല നാളുകള്‍.  അവിടുന്നുകിട്ടിയ പ്രോല്‍സാഹനം.  കമ്പ്യൂട്ടര്‍ ഒരു ചങ്ങാതിയായത് അവിടെ വെച്ചാണ്.  അച്ഛനെപോലെ മോളും മിടുക്കിയായി ജോലി ചെയ്തു.  ;).  ഒരു പെണ്ണുമാത്രം ആയതുകൊണ്ട് ഓഫീസില്‍ ഒരു പ്രയാസവും ഇല്ലായിരുന്നു.  പരദൂഷണം ഇല്ല.  പരിഹാസം ഇല്ല.  അതുകൊണ്ടുതന്നെ പരാജയം ഇല്ല. "നല്ലകുട്ടി"യെ കല്യാണം കഴിച്ചതും ആ ജോലിയിലിരിക്കെ ആണ്.   ശേഷം ചിന്ത്യം.  എല്ലാം സംഭവബഹുലം.  അതവിടെ ഇരിക്കട്ടെ.  ഇനി  ഓരോരുത്തരെയായി പരിചയപ്പെടാം.

ജെ പി ആര്‍ ടക്കര്‍ സര്‍, അങ്ങയെ നമിച്ചു തുടങ്ങാം.

അബ്ദ്ലുള്ളക്ക, മുന്‍സിപാലിറ്റിയിലെ ജോലി ഉപേക്ഷിച്ച് കമ്പനിയില്‍ ചേര്‍ന്ന ആള്‍. അന്ന് സര്‍ക്കാര്‍ ജോലിയേക്കാള്‍ വലുതായിരുന്നത്രേ ഈ സായിപ്പിന്റെ കമ്പനി. അച്ഛന്റെ സ്ഥാനം. 

രമണെട്ടനെ മറക്കുന്നതങ്ങനെ? എനിക്ക് സര്‍ക്കാര്‍ ജോലി കിട്ടും എന്നുപ്രവചിച്ച ആള്‍.  എന്റെ ഏട്ടന്‍ തന്നെ.

ഈപ്പന്‍ സര്‍, ഞാന്‍ നേരത്തെ സൂചിപ്പിച്ച വൈക്കംകാരന്‍, ദൂരദര്‍ശന്‍ ന്യൂസ്‌ റീഡര്‍ സുനിത്‌ താണ്ടനെപോലിരിക്കും അറിയാമോ? കാണാന്‍ മാത്രമല്ല., സംഭാഷണശൈലിയിലും.  ഹും.

മുരളി ഷാരോടി, തൊഴിലാളികളുടെ കണ്ണിലുണ്ണി. എന്തുസഹായം വേണമെങ്കിലും മുരളി ഉണ്ട്. ജാമ്യം നില്‍ക്കണോ, റെഡി.

കോഴിക്കോട്ടെ ലെസ്ലി, നിര്‍ദോഷമായ തമാശ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കുന്ന അച്ചായന്‍.  

രാമചന്ദ്രന്‍, അയ്യര് ഞങ്ങളുടെ കമ്പനിയിലെ സുരേഷ് ഗോപിയാ. കിടിലന്‍  ഡ്രസ്സിംഗ്

വടകര ഹരിലാല്‍, ഇപ്പെവിടുണ്ട്? "എനക്കറിയില്ല".    റുവാണ്ടയില്‍ ജോലികിട്ടി പോയതാണ്. ന്താ വിചാരിച്ചേ? 

സ്റ്റോര്‍ കീപ്പര്‍ മലമ്പുഴ രവിന്ദ്രന്‍, ആകെയുള്ള ഒരു പെണ്തരിയായ എനിക്ക് ഒരു ആണ്‍ പേര് ഇട്ട ആള്‍. അതെന്താണെന്നോ? ആരും വിളിക്കരുത്. എനിക്ക് ദേഷ്യം വരും.  പറയട്ടെ. സുകു.  ആള്‍ ഗള്‍ഫിലേക്ക് പറന്നപ്പോള്‍ വന്ന ലെസ്ലിച്ചായന്റെ ഏട്ടന്റെ മോന്‍ രഞ്ജിത്ത്, ആ ആളും പോയപ്പോള്‍ വന്ന മോഹന്‍.  മോഹന്‍ ഇപ്പോള്‍ ബാങ്കിലാണ് ജോലി.  മോഹന്‍ പോയപ്പോള്‍ ആരാ വന്നതെന്നോ, അത്  "നല്ലകുട്ടി"യുടെ അനിയന്‍ ആയിരുന്നു. സ്റ്റോര്‍ കീപ്പര്‍ പോസ്റ്റില്‍ ഇങ്ങനെ മാറി മാറി ആളുകള്‍, വരുന്നവരൊക്കെ നല്ല ജോലി കിട്ടി പോകും.  ഈ അനിയനും കിട്ടി നല്ല ജോലി.  

ഞാനും അനിയനും ഒരേ ലിസ്റ്റില്‍ നിന്നാണ് സര്‍ക്കാരിലേക്ക് കുടിയേറിയത്.  അപ്പോഴേക്കും കമ്പനി പൂട്ടുകയും ചെയ്തു.  "ടൈറ്റാനിക്കില്‍" നിന്ന് അതിനുമുന്‍പെ തന്നെ കമ്പനിയുടെ കൂട്ടുസംരംഭത്തിലേക്ക് പിടിച്ചുയര്‍ത്തിയെങ്കിലും ദൈവവിധി പിന്നേയും വന്നു സര്‍ക്കാര്‍ ജോലിയുടെ രൂപത്തില്‍.  

കമ്പനിയുടെ കൂട്ടുസംരംഭത്തിലെ പങ്കാളി മുംബൈ മോഡി ബ്രദേഴ്സ്, ഗോപാലന്മാര്‍ (ലെസ്ലിച്ചായന്റെ ഒരു പ്രയോഗമാണ് ഗോപാലന്മാരുടെ കമ്പനി എന്ന്, മാനേജര്‍മാരായി രണ്ടു ഗോപാലന്മാര്‍ ഉണ്ടായിരുന്നു.  കൂടെ ഈ ഞാനും. എന്റെ പേരിന്റെ കൂടെയും ഒരു ഗോപാലന്‍ ഉണ്ടല്ലോ.  പോരെ? ലെസ്ലിച്ചായന്‍  തകര്‍ത്തു), ഇപ്പോഴും വിശേഷാവസരങ്ങളില്‍ വിളിക്കാറുള്ള മാധവേട്ടന്‍, മധു, നാടുകാരനായ വേലുണ്ണി, അന്തിക്കാട്‌ സദന്‍, എനിക്കുപകരം വന്ന രാധ, ഹിന്ദി പറയുന്ന തൊഴിലാളികള്‍, നമ്മുടെ സ്വന്തം മലയാളി തൊഴിലാളികള്‍, എല്ലാവരെയും നന്ദിയോടെ ഓര്‍ക്കട്ടെ ഈയവസരത്തില്‍. സദനും, ഞാനും, അതില്‍ നിന്ന് വിടപറഞ്ഞു.  ഒരു ഗോപാലന്‍ മാനേജര്‍ ഇതിന്റെതന്നെ വേറെ യുണിറ്റിലേക്ക് പിന്നീട് പോയി.  സംരംഭം തുടങ്ങിയകാലത്തെ "ട്രയോ" അങ്ങനെ പിരിഞ്ഞു.  സദനും ഗള്‍ഫില്‍ ആണോ ഇപ്പോള്‍? ഒന്നും അറിയാറില്ല.

ഇനിയും പേരെടുത്തുപറയാത്ത സുഹൃത്തുക്കള്‍ ക്ഷമിക്കുക.  ഇതാ നിങ്ങളുടെ കൂട്ടുകാരി, സഹോദരി ഇപ്പൊ "ഒരാങ്കുട്ടിയായി" വിലസുന്നു.  

നിങ്ങളുടെ സൗഹൃദം എനിക്കു നേടിത്തന്നത് - സ്ത്രീസഹജമായ പരദൂഷണം എന്നെ തൊട്ടിട്ടില്ല. അതുകൊണ്ട് ഞാനും തൊടാന്‍ പോയില്ല.  നര്‍മബോധം കൂടി.  തൊട്ടാല്‍വാടിയാവാന്‍ എന്നെ കിട്ടില്ല.  പരിഹാസത്തില്‍ തളരില്ല.  നിങ്ങളെപോലെ നല്ല സുഹൃത്തുക്കള്‍ എനിക്കിവിടെ ബൂലോകത്തും ഈ ഓഫീസിലും ഉണ്ട്.  എന്നെപോലുള്ള പരദൂഷണപ്രിയരല്ലാത്ത സ്ത്രീസുഹൃത്തുക്കളും ഉണ്ട്ട്ടോ.  ജോലിയില്‍ വേഗത, അലസത (അലസത?? ഒരുപ്രാസത്തിനങ്ങു പറഞ്ഞുപോയതല്ല. അതിവിടെ നിന്ന് കിട്ടി) എന്റെ ട്രേഡ് മാര്‍ക്ക്‌.  

കുരുക്കൊക്കെ ഉണ്ടാക്കിവെക്കുമെങ്കിലും എന്റെ "നല്ലകുട്ടിയും" ഒരു നല്ല കുട്ടിയാണ്.   അങ്ങനെ അല്ലാത്തവരെ കാണുമ്പോള്‍ AK 47, ഛെ ..അല്ല 22 FK ഓര്‍മവരുന്നു.  ഇനി ഈ പറഞ്ഞ കാര്യമാണ് കുരുക്ക് എന്ന് ധരിക്കണ്ട.  അതൊരു "ഗാന്ധി"യന്‍ ഇന്ത്യന്‍ റുപീയുടെ ഇടപാട്.

Friday, June 15, 2012

വാഴുന്നോര്‍

ഒരിക്കലുമൊരിക്കലും നന്നാവുകയില്ല
എങ്കിലുമെങ്കിലും നന്നാക്കിനോക്കാം

നന്നാവാന്‍ ഞാന്‍ ചീത്തയല്ലല്ലോ
നന്നാക്കാന്‍ ഞാനത്ര നല്ലതുമല്ലല്ലോ

എന്തിനുപിന്നെന്തിനു ശ്രമിച്ചീടുന്നു
ഒന്നിനുമൊന്നിനും വേണ്ടിയല്ല

എന്നാലിനിയെന്നാലിനി നിര്‍ത്തിക്കൂടെ
കൊന്നാലുമിനികൊന്നാലുമിനി നിര്‍ത്തില്ലെങ്കിലോ

തുടരുമീക്കഥതുടരുമീക്കഥ തുടര്‍ക്കഥ പോലെ
ഇടറുമീക്കാലിടറുമീക്കാല്‍ ഒരു നാളെങ്കിലും

ആരുമാരാരും മോശക്കാരല്ല 
എല്ലാരുമെല്ലാരും ഒന്നുപോലെ

മാവേലി നാടുവാണീടുംകാലം മാലോകരെല്ലാരുമൊന്നുപോലെ
നമ്മുടെ  നാടും വീടും ഒക്കെ "എല്ലാകാര്യത്തിലും ഒന്നുപോലെ"
മാവേലിയെ "അസൂയപ്പെടുത്തി" ഇക്കാലത്തും "വാഴുന്നില്ലേ".

Saturday, February 18, 2012

നാഗവല്ലി പാഠം പഠിപ്പിക്കുമോ അതോ പഠിക്കുമോ?

ഇതെന്താ ചായ ഇങ്ങനെ? നിന്റെ തറവാട്ടില്‍ അന്ന് പോയപ്പോള്‍ കിട്ടിയ ചായ ഹോ. അതുപോലെ ഒന്ന് .... "

"അത് ശരിയാ. അത് ഒരു "ഒന്നൊന്നര" ചായ തന്നെ.  എന്നാലിത് "ഒരുവിധം" ചായ.  എല്ലാം "ഒന്നു"തന്നെ.  ഞാന്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് വാശിക്കൊട്ടും കുറവില്ല.  കുറേകാലമായി ഞാന്‍ വിചാരിക്കുന്നു.  ഒരു മാറ്റം നല്ലതല്ലേ.  എനിക്കുപകരം ഇനിയിവിടെ കാര്യങ്ങള്‍ നോക്കുന്നത് ഒരു ഒന്നൊന്നര പെണ്ണുതന്നെയായിരിക്കും.  ഈ "ഒരുവിധം" പെണ്ണിതാ ചാര്‍ജ് ഹാന്‍ഡ്‌ ഓവര്‍ ചെയ്തു.   നോക്കീം കണ്ടും സൂക്ഷിക്കണേ, പിന്നെ കാണാം."

പിറ്റേന്ന്  നേരം പുലര്‍ന്നു.  അലാറം അടിച്ചപ്പോള്‍ നാഗവല്ലി (നമുക്കീ ഒന്നൊന്നര പെണ്ണിനെ ഇനി അങ്ങനെ വിളിക്കാം) എഴുന്നേറ്റു വന്നു പറഞ്ഞു "എണീറ്റെ, ഒന്ന് ഫ്രഷ്‌ ആയി നടക്കാന്‍ പോവണ്ടേ.  മടി കാണുന്നതെ എനിക്കിഷ്ടമല്ല".   ശരിയാണ്, അതൊരു നല്ല കാര്യമല്ലേ, ആദ്യം തന്നെ എതിരൊന്നും പറയണ്ട.

വിയര്‍ത്തൊലിച്ച് നടന്നു മതിയായി തിരിച്ചു വന്നപ്പോള്‍ നാഗവല്ലി അടുക്കളയില്‍ കയറി ചായയുമായി വന്നു.  മെല്ലെ ഊതികുടിച്ചു.  ഇതെന്തു ചായ.  ഒരുവിധം  പോയിട്ട് ഒരു രുചിയും ഇല്ലാത്തൊരു വെള്ളം.  "ഇങ്ങനെയാണോ ചായ"? ചെറുതായി ചൂടായി ചോദിച്ചപ്പോള്‍, കേള്‍ക്കാത്ത ഭാവത്തില്‍ അടുക്കളയിലേക്ക് വെട്ടിത്തിരിഞ്ഞൊരു പോക്കാ പോയി.  അവഗണന സഹിക്കാന്‍ കഴിഞ്ഞില്ല എങ്കിലും ഒന്നും പറഞ്ഞില്ല.

പ്രഭാതകര്‍മങ്ങള്‍ കഴിഞ്ഞ് ഭക്ഷണത്തിനുവേണ്ടി മേശയില്‍ അടച്ചുവെച്ച പാത്രങ്ങള്‍ തുറന്നു നോക്കി.  ഓട്സ് കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കാന്‍ വെച്ചപോലെ കുറുക്കി വെച്ചിരിക്കുന്നു.   "ഇതാണോ ബ്രേക്ക്‌ഫാസ്റ്റ്? എനിക്കിതൊന്നും ഇഷ്ടമല്ല. ഞാന്‍ പുറത്തു നിന്ന് കഴിക്കാം." കാര്‍ക്കശ്യത്തോടെ മറുപടി ഉടന്‍ വന്നു, "അത് കഴിച്ചാല്‍ മതി.  ആരോഗ്യത്തിനു ഉത്തമമാണ്.  രുചിയോടെ കുറെ കഴിച്ചതല്ലേ.  ഇനി മതി."  നല്ല ചൂടുള്ള മുല്ലപ്പൂ പോലത്തെ ഇഡ്ഡലിയും ചട്നിയോ സാമ്പാറോ കൂട്ടി അവള്‍ തരുമ്പോള്‍ ട്രിച്ചിയിലെ പുഷ്പ, മധുരയിലെ ശബരി, അവിടുത്തെപോലെ ഒരു ചട്നി, അവിടുത്തെ പോലെ ഒരു സാമ്പാര്‍, എന്ന് പറഞ്ഞ് "നിന്റെയൊരു അരയാത്ത ചട്നി, പുളിയുള്ള സാമ്പാര്‍" എന്നുപറഞ്ഞ് കഴിച്ചു എന്നു വരുത്തിയത്‌ ഓര്‍മ വന്നു, മാത്രമല്ല അവള്‍ നിര്‍ബന്ധിക്കുമ്പോള്‍  ദേഷ്യപ്പെടുന്നതും അവളുടെ വിഷമവും എല്ലാം എല്ലാം.  എന്തെങ്കിലും ആവട്ടെ. ഓട്സ് എങ്കില്‍ ഓട്സ്.  വിശക്കുന്നു, കഴിക്കാം.  ആലോചനക്കിടയില്‍ നാഗവല്ലി കഴിച്ചുകഴിഞ്ഞു യാത്രയായി.  ഓടിപിടിച്ചു അവള്‍ക്കൊപ്പം ഇറങ്ങി.

എന്തൊരു ഇരിത്തമാണിത്? സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ അറിയാതെ ഓര്‍ത്തുപോയി.  അവളോടാണെങ്കില്‍ ഇതിനകം എന്തൊക്കെ വഴക്ക് പറഞ്ഞിരിക്കും.  ഇവളോട് വഴക്കിനു പോയാല്‍ ...? ഒന്ന് നീങ്ങി ശരിയായി ഇരിക്കാന്‍ പറയാന്‍ തുടങ്ങിയതാണ്.  അത് മനസ്സിലാക്കിയപോലെ ഒരു തീപാറുന്ന നോട്ടം ആയിരുന്നു മറുപടി.

തിരിച്ചുപോകുമ്പോള്‍ കരുതി ഇനിയെന്റെ സാമ്രാജ്യം അല്ലെ.  അതിലിനി ആര്‍ക്കും കൈകടത്താന്‍ പറ്റില്ല. വീടെത്തിയപ്പോള്‍ തലേ ദിവസം ബാക്കി വെച്ച മാജിക്‌ മൊമെന്റ്സ്, മാന്‍ഷന്‍ ഹൌസ് എവിടെയെന്നു തിരഞ്ഞു.  നോ ഫലം.  അവളോട്‌ ചോദിക്കാം.

ഫോണിന്റെ അങ്ങേ തലക്കല്‍ നിന്ന് "ഇതെന്താ  ഇങ്ങനെയാണോ എന്നും? അതൊന്നും നടപ്പില്ല.  ഞാന്‍ അതൊക്കെ എടുത്തുകളഞ്ഞു.  ഇനി വാങ്ങാനും നില്‍ക്കണ്ട. ഞാന്‍ വരുമ്പോള്‍ ചെയ്തു തീര്‍ക്കേണ്ട കുറെ കാര്യങ്ങള്‍ ഉണ്ട്. അതൊക്കെ ആ മേശപ്പുറത്ത് ഡയറിയില്‍ എഴുതി വെച്ചിട്ടുണ്ട്.  വെറുതെ  ഓഫീസിലേക്ക് വിളിച്ച് ഡിസ്റ്റേര്‍ബ് ചെയ്യരുത്.  അതൊരു നല്ല ശീലമല്ല.

കൃത്യം 4.30നു ഓഫീസില്‍ വരണം എന്നെ പിക്ക്‌ ചെയ്യാന്‍. ഓക്കേ." 

ഒന്നും ചെയ്യാന്‍ തോന്നിയില്ല.  വെറുതെ ഇരുന്നോരോന്നായ്‌ ഓര്‍മയില്‍ കൊണ്ട് വന്നു.  ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടുമ്പോള്‍ അരികെ വന്നിരുന്നു, "എന്നോടെന്തിനീ പിണക്കം? എന്നും എന്തിനാണെന്നോട് പരിഭവം" എന്നൊക്കെ  പറഞ്ഞും പാടിയും അവള്‍ അടുത്തുകൂടുമ്പോഴും കടിച്ചുകീറാന്‍ ആയിരുന്നു വെമ്പല്‍.  വെറുതെ പഴിചാരാനും.  അപ്പോഴും അവള്‍ ഇതേ പറയാറുള്ളൂ  "ഇതാണ് നിങ്ങള്‍.  ദേഷ്യപ്പെടാതിരിക്കുമ്പോള്‍ ആണ് എന്തോ കുഴപ്പം ഉണ്ടല്ലോ എന്ന് തോന്നുക".  അവളോട്‌ ഒരു നീതിയും കാണിച്ചില്ല എന്ന കുറ്റബോധം കൊണ്ട് തളര്‍ന്നിരുന്നു.

വൈകുന്നേരം നാഗവല്ലിയെ പിക്ക്‌ ചെയ്യാന്‍ പോയില്ല.  ആ ദേഷ്യത്തിലാണ് കയറിവന്നത്.  വന്നതും തട്ടി കയറി, കാലം മാറിയിട്ടും കോലം മാറാതിരിക്കുന്നതിനെ കുറിച്ച് ഒരു ക്ലാസ്സ്‌, മാറിയില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന ചോദ്യത്തിന്,  ഉത്തരം പെട്ടെന്നായിരുന്നു.  "ഒറ്റയ്ക്ക് ജീവിക്കുക".  ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യം.  വേണ്ട എന്തുപറഞ്ഞാലും എന്നോടൊത്ത് ഉണ്ടാവുമായിരുന്ന അവളെ മതി എനിക്ക്.  "എവിടെ അവള്‍?"

ഇതുകേട്ട നാഗവല്ലിയിലെ "അവള്‍" ഉറക്കെ ഉറക്കെ ചിരിച്ചു.   അവള്‍ കരുതി ഇനി ഈ വേഷം അഴിക്കേണ്ട.  ഒരു പാഠം പഠിപ്പിക്കുന്നതുവരെ നാഗവല്ലിയായ് തുടരുക തന്നെ.

Tuesday, December 27, 2011

മഴവില്ല്

ഒരേ  തൂവല്‍ പക്ഷികള്‍ എന്ന ബ്ലോഗ്‌ കൂട്ടായ്മയില്‍ പോസ്റ്റ്‌ ചെയ്ത പുതുവത്സരാശംസ മഴവില്ല് 
വായിക്കുമല്ലോ. 

Thursday, December 8, 2011

വാക്കുകാണാതലയുന്നു ഞാനിന്നും


നീ ചൊല്ലിയ വാക്കിന്‍ അര്‍ത്ഥം തിരഞ്ഞു-
തിരഞ്ഞു പോകവേ കണ്ട കാഴ്ചകള്‍ കണ്ട്
മറന്നു ആ വാക്കും തിരിച്ചു ചെല്ലേണ്ട വഴിയും
അര്‍ത്ഥമില്ലാതലയുന്നു ഞാനിന്നും


നിന്നോടെന്തു ചൊല്ലുമാ കൊച്ചു വാക്കുപോലും
മറന്ന വാക്കില്ലാത്തവള്‍ ഈ ഞാനെന്നോ
വാക്കുതര്‍ക്കത്തിനു നീ വരില്ലയെങ്കിലും
വാക്കുകാണാതലയുന്നു ഞാനിന്നും.


ഇതില്‍ കമന്റ്‌ ചെയ്താലും ഇല്ലെങ്കിലും വെറുതെയെന്നാകിലുമെങ്കിലും
എന്ന പോസ്റ്റ്‌ കാണാത്തവര്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവിടെ പ്രതികരിക്കുമെന്ന പ്രതീക്ഷയോടെ.

Monday, November 28, 2011

വെറുതെയെന്നാകിലുമെങ്കിലും.....


കുഞ്ഞൂ, നിന്റെ കണ്ണിലെ ഭീതി കണ്ടു-
റക്കം നഷ്ടപ്പെട്ടവള്‍ ഞാന്‍,
പതറാതെ നീ പറഞ്ഞതുമതുമാത്രം
ഉറക്കം നഷ്ടപ്പെട്ടവള്‍ നീയെന്ന്

പക്ഷെ ഉറങ്ങാന്‍ കഴിയുന്നിണ്ടിവിടെ
പലര്‍ക്കും പലതും സ്വപ്നം കണ്ട്
ഒരു പ്രളയം വന്നാ സ്വപ്നങ്ങളെ
തകര്‍ക്കേണ്ടയെന്നാകിലുമെങ്കിലും
ഉണരുക നിങ്ങള്‍, കണ്‍ പൂട്ടിയുറക്കുക
പേടിസ്വപ്നം കാണാതുറങ്ങട്ടെ കുഞ്ഞുങ്ങള്‍.

മുല്ലപെരിയാര്‍ വിഷയത്തില്‍ ഒരു കൊച്ചുകുട്ടി, ഞാനവളെ കുഞ്ഞൂ എന്ന് വിളിക്കട്ടെ, ഭീതിയോടെ എങ്കിലും ഒട്ടും പതറാതെ ചാനല്‍ പ്രവര്‍ത്തകരോട് ഭൂചലനവും ഡാമിന്റെ അപകടാവസ്ഥയും മൂലം ഉറങ്ങാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞപ്പോള്‍ വിഷമം തോന്നി. നമ്മളെല്ലാം സ്വാര്‍ത്ഥര്‍ ആണ്. എന്റെയുറക്കം, എന്റെ സമാധാനം അതു നഷ്ടമായാല്‍ വിഷമമാണ്. പക്ഷെ ആ കുട്ടിയുടെ ഉറക്കം നഷ്ടമായത്‌ പലരുടെയും ജീവനെയോര്‍ത്താണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ പോലെ കരുതേണ്ട കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഉറക്കം നഷ്ടപ്പെട്ടിരിക്കുമ്പോള്‍ പ്രതികരിക്കേണ്ടവര്‍ ഉറക്കം നടിച്ചു കിടക്കുന്നു. ഇതും ഒരു ദുരന്തം തന്നെ.

Wednesday, November 2, 2011

"ഈ പറഞ്ഞന്തി ഇതുക്കൂട്ട് കെട്ടിക്കോളുണ്ട്"


" പറഞ്ഞന്തി" എന്ന് പറഞ്ഞതും എന്തോ അബദ്ധം പറഞ്ഞപോലെ ഗീത കണ്ണിറുക്കി നാവുകടിച്ച് എന്നെ നോക്കി.

ഏതുപറഞ്ഞന്തി? പറയു ഗീത എന്ന് ഞാനും. അപ്പോഴതാ അനിത, "ഇതുക്കൂട്ട് ഒരെണ്ണം എനിക്കും ഉണ്ടായിരുന്നു.


ഏതുക്കൂട്ട്‌
അനിതെ? അപ്പോഴേക്കും ഭാഗ്യശ്രീ "ഞാന്‍ കെട്ടിക്കോളുണ്ട്." ഇതെന്തുകോളാണ് ?

ശശി സാര്‍ "ഞാനില്ല. തടി കയിച്ചിലാക്കട്ടെ". ഇനിയെങ്ങനെ കഴിച്ചുകൂട്ടും സാര്‍?


ഇനിയിപ്പോ
പ്രവീണ ഉണ്ടെങ്കില്‍ "വ്വോ, എന്തര് ഫാഷ" എന്നു പറഞ്ഞേനെ. ഫാഷയല്ല ഭാഷയല്ലേ ശരി എന്ന് ചോദിച്ചാല്‍ വിനിലും സമ്മതിച്ചു തരില്ല.

സംസാരഭാഷക്ക് എത്ര മുഖങ്ങള്‍ അല്ലെ? കാര്യം, ഒരിക്കലും പരിഹസിക്കാനല്ല ഇതൊക്കെ വീണ്ടും വീണ്ടും കേട്ട് രസിക്കാനാണ് ആഗ്രഹം. സംസാരിക്കുമ്പോള്‍ ഓരോ വാക്യത്തിന് മുന്‍പും "കാര്യം" എന്ന് പറയുന്ന രണ്ടു അഭിനേതാക്കള്‍ ഉണ്ട് നമുക്ക്. കേള്‍ക്കാന്‍ ഇഷ്ടവുമാണത്. "കാര്യം", "നല്ല അഭിപ്രായമാണ്, നല്ല ആക്ടിംഗ് ആണ്".

ഷമീന
"സൂനേച്ചി" എന്ന് വിളിക്കുന്നുണ്ടോ ഇതൊക്കെ കേട്ടിട്ട്? "അവിടെ എന്താ കൂട്ടംകൂടി നില്‍ക്കണത്? " വിജയന്‍ സാറല്ലേ അത്? പാലക്കാട്‌ ആണ് സ്വദേശമെങ്കിലും വിജയന്‍ സാര്‍ പക്ഷെ "ഉള്ളികളൊക്കെ വാങ്ങിയോ" എന്നു ചോദിച്ചു അങ്ങനെ ചിരിച്ചു നില്‍ക്കും, എന്തോ ഒരു കാര്യം സാധിച്ചപോലെ.

"എന്തൂട്ടാ ഗെഡിയെ? വേണ്ടാട്ടാ, അവളാ പോയി". ഇതാരാ തൃശൂര്‍ നിന്നും മ്മടെ മമ്മൂട്ടി പ്രാഞ്ചിയേട്ടന്‍ ഇവിടെ വന്നതാണോ? അതോ കണ്ണമ്പരിയാരം ലോക്കല്‍ പ്രാഞ്ചിയേട്ടനോ?

"ഈടെ ന്താ പ്രശ്നോം?, എനക്ക് തിരിയിണില്ല". ലക്ഷ്മി മാഡം അല്ലെ അത്? അങ്ങനെ തിരിയണ്ട. "ഇല്യാലോ? എങ്കില്‍ നന്നായീലോ". അതാരായിരിക്കും? ഷാജുവോ, രമേശനോ? തിരേ തെളിയണില്ലല്ലോ രജിതെ?


"ഞാനിപ്പം കഴിച്ചേച്ചും വരാവേ". ദേ, അനിത പിന്നേം. , ആയ്ക്കോട്ടെ. "ഓള് വമ്പത്തിയാ." രാധാകൃഷ്ണന്‍, ശശി സാറിന്റെ സ്റ്റൈലില്‍, കത്തിക്കയറി. "ഇതൊക്കെ എന്തോരം കണ്ടിരിക്കുന്നു. അനിതേടേ മറുപടി ഉടന്‍ വന്നു.


"ആസ് യു ടോള്‍ഡ്‌, നീങ്ക സൊന്നാ മാതിരി അങ്ങനെ അല്ലൈ. ഹവ്വെവര്‍ ദി ഫാക്റ്റ് ഈസ്‌, അതിന്റെ കാര്യം ഇതാക്കും. ഇതാര് നമ്മുടെ രാമചന്ദ്രന്‍ സാറോ. കല്പാത്തി തേരിനൊന്നും ക്ഷണിക്കുന്നില്ലേ? ഇങ്ങനെ സൊറ പറഞ്ഞിരിന്നാല്‍ പോതാതെ?


" വിവരാവകാശം ഫയല്‍ എവട്യാ?" അത് ഇതാക്കി ഇതാക്കി ഇതാക്കാം.

അതാരാപ്പാത്? അയ്യോ മനസ്സില്‍ ഒരു തീ കാളിയോ? "അലമാറേലൂ" (ല്‍, ലാ, ലൂ) ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റില്‍ മോഹന്‍ലാല്‍ പറയുന്നപോലെ സ്വയം തിരുത്തി ആരുടേയും മുഖത്ത് നോക്കാതെ വിവരം പറഞ്ഞു നോക്കുമ്പോള്‍ എല്ലാരും പോയിരിക്കണ് അവനോന്റെ സീറ്റില്‍.


എന്തരോ എന്തോ? എന്തൂട്ടാത്? എന്നതാ? എന്തുവാ? എന്താണോ? ഒന്നൂല്ല്യാ. മര്യാദക്ക് ജോലി ചെയ്യട്ടെ, സേവനാവകാശവും പറഞ്ഞ് ഇനി ആരെങ്കിലും വരും മുന്‍പ്.

ഓരോ സംസാരഭാഷയ്ക്കും അതിന്റേതായ ഭംഗി ഉണ്ട്. അത് നിഷ്ക്കളങ്കമായി പറയുക. നമ്മുടെ സംസാരം ആരെയും അധിക്ഷേപിക്കാനോ, പരിഹസിക്കാനോ, വേദനിപ്പിക്കാനോ ആയിരിക്കരുത്.

Saturday, October 22, 2011

മറക്കാതിരിക്കാന്‍


പുറം തിരിഞ്ഞു നില്‍ക്കുന്നോരെ
അകം തിരഞ്ഞു നോക്കുക നിങ്ങളാ
കാല്പാടുകളും കല്‍പ്പടവുകളും
തണലേകിയ മരങ്ങളും തളര്‍ന്നോടി-
യണഞ്ഞോരത്താണികളും

കറയില്ലാതെ അറിയുക
നിങ്ങളാ കലര്‍പ്പില്ലാത്ത സ്നേഹത്തെ
നോവിക്കാതെ നോക്കുക നിങ്ങളാ
നോവിന്‍പര്‍വ്വം നിങ്ങള്‍ക്കായ് കയറിയവരെ


മറക്കാതിരിക്കുക
ഒന്നു
ചിരിക്കാനെങ്കിലും, ഒന്നിനുമേതിനും
കുറവില്ല നിങ്ങള്‍ക്കെങ്കിലുമീ
നീര്‍ക്കുമിളപോലുള്ള ജീവിതത്തില്‍
ഒരാശ്വാസമായ് മാറട്ടെയാ ചിരി

ഈയിടെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത - ഒരുകാലത്ത്‌ തമിഴ്‌ സിനിമയില്‍ ജ്വലിച്ചു നിന്നിരുന്ന ഹാസ്യതാരത്തിനു ഭക്ഷണം പോലും നിഷേധിക്കുന്ന മകനും കുടുംബവും. ഭക്ഷണം തന്നാല്‍ പരാതി ഇല്ലെന്നും ആ പാവം പറയുന്നു.

വൃദ്ധര്‍, വൃദ്ധദിനം എന്നു പറയുന്നതുപോലും ശരിയാണെന്ന് തോന്നുന്നില്ല. നമുക്ക് മുന്‍പ് നടന്നവര്‍. അതല്ലേ ശരി. നാളെ നമ്മളും അവര്‍ നടന്ന വഴിയിലൂടെ അവിടെ എത്തും. ഓര്‍ത്താല്‍ നന്ന്.

Thursday, August 25, 2011

പൊന്നായ് മാറാം



പൊന്നുപോല്‍ തിളങ്ങണം നിന്‍ മുഖം
പൊന്നുപോല്‍ പരിശുദ്ധമാകണം നിന്‍ മനം
പൊന്നുമാത്രം അണിയേണ്ട പൊന്നുമോളെ, പക്ഷെ
പൊന്നുംവില കൊടുക്കേണം ബന്ധങ്ങള്‍ക്ക്

പൊന്നുപോല്‍ കാണണം നല്ല പാതിയെ
പൊന്നുപോല്‍ കാക്കണം നല്ല പാതിയെ
പൊന്നുമാത്രംചോദിക്കരുതേ പൊന്നുമോനെ, പക്ഷെ
പൊന്നായ് ജ്വലിക്കേണം മനസ്സുകളില്‍

പൊന്നുരുക്കുന്നിടത്തിലീ പൂച്ചയും പാടുന്നു
പൊന്നായ് മാറാം നമുക്കീ
പൊന്നിന്‍ ചിങ്ങമാസത്തിലെ
പൊന്നോണ പുലരിയില്‍


ഇത്
തിരി പൊന്നിനുവേണ്ടി പൊന്നുജീവിതങ്ങള്‍ തകരുന്നത് കാണുമ്പോള്‍ ....

Saturday, July 2, 2011

വിവരാ(സാ)വകാശേ വിപരീത ബുദ്ധി




വിവരം നമ്മുടെ അവകാശം
സ്ഥാപിക്കാനായ് അവകാശം
വിവരക്കേട് ചോദിക്കുകില്‍
വിവരക്കേട് കൈവശം ഉള്ളോരും
വിവരം അറിയും പറഞ്ഞേക്കാം
വിവരം കൊടുത്തു അടി വാങ്ങിക്കും.


വിവരം നമ്മുടെ അവകാശം
സാധിക്കാനായ് അവകാശം
വിവരത്തോടെ ചോദിക്കുകില്‍
വിവരം സാവകാശം കൊടുത്തോരും
വിവരം അറിയും പറഞ്ഞേക്കാം.
വിവരാ(സാ)വകാശേ വിപരീതബുദ്ധി

വിവരം ചോദിച്ചപ്പോള്‍ വിവരക്കേട്‌ കയ്യിലിരിപ്പുള്ള ആളുകളുടെ വാക്ക് കേട്ട് മറുപടി കൊടുക്കാന്‍ വൈകി വിവരക്കേട് കാണിച്ചപ്പോള്‍ തോന്നിയ ഒരു വിവരക്കേട്. ആകെ ഒരു വിവരക്കേടിന്റെ കളി അല്ലെ? വിവരമുള്ളവര്‍ ക്ഷമിക്കുക.