Tuesday, June 9, 2009

എന്റെ ഗ്രാമം. നിങ്ങളുടെയും.



പനയോല കാറ്റിന്റെ ഹൂന്കാര ശബ്ദവും തരിശായ് കിടക്കുമീ നെല്പാടങ്ങളും വറ്റിവരണ്ടൊരീ പെരുംകുളവും ദാഹിച്ചു വലഞ്ഞുനില്‍ക്കുമാ മുളന്കൂട്ടവുംഇന്നു ഈ വിണ്ടുകീറിയ മനസ്സിലെ വിരഹത്തിന്‍ തീഷ്ണമാം ചുടു കാറ്റായ് മാറിയോ

നട്ടു വളര്‍ത്തിയ പൂക്കാന്‍ മറന്നു പോയൊരാ ഇല കൊഴിഞ്ഞു നില്‍ക്കുമീ തൈമാവിന്‍ ചുവട്ടില്‍ ഇരുന്നോര്‍ത്തുപോയി ഞാന്‍..

പണ്ടു കണ്ടൊരാ പുളിയിലക്കര മുണ്ട് ചുറ്റിയ കതിര്‍ -
അണിഞ്ഞു നില്‍ക്കുമാ പനക്കലെ കണ്ടവും
നിലാവില്‍ നിവര്‍ന്നു നില്‍ക്കുമാ കരിമ്പനക്കൂട്ടവും
പേടി തോന്നിക്കുമതിന്‍ ഭീകര നിഴലുകളും
പച്ചപ്പിന്‍ പരപ്പിലൂടെ വളഞ്ഞുപുളഞ്ഞു പോകുമാ-
പാമ്പന്‍ വരമ്പുകളും കാറ്റിലാടി തിമിര്‍ക്കുമാ -
തേക്കിന്‍ കാടും കാക്ക കൊത്തി താഴേക്ക്‌ വീഴുന്ന-
മൂവാണ്ടന്‍ മാങ്ങയും, കവുങ്ങില്‍ പടരന്നോരാ-
കുരുമുളകിന്‍ തളിരിലയും, മേലെ പറമ്പിലെ
ചേമ്പിലയില്‍ കണ്ട പളുങ്ക് മുത്തും കശുമാവിന്‍
തോപ്പില്‍ അലയും വാനരപ്പടയും മയിലാടും കുന്നിലെ
തെളിനീര്‍ ചോലയും തോട്ടിലെ മലവെള്ള ഇറക്കത്തിന്‍
നീര്‍ ചുഴിയും, തോട്ട് വരമ്പിലെ മുക്കുറ്റി പൂവും പാമ്പിന്‍ പുറ്റും
താഴെ കുളത്തിലെ കുളക്കോഴികൂട്ടവും
കുള കടവിലെ ഉമിക്കരിക്കൊട്ടയും താളിക്കുഴംപും
ചിത്രപണി കൊണ്ടു തീര്‍ത്തൊരാ ഭസ്മ കൂടും
പരിസരം നിറഞ്ഞു നില്‍ക്കുമാ ഭസ്മത്തിന്‍ സുഗന്ധവും
പാതിരാവിലെ രാക്കിളി പാട്ടും അതിനൊത്ത് ചേരുമാ
മൂങ്ങ തന്‍ സാന്ത്വനവും കുന്നിന്‍പുറത്തെ ആ -
കാര്‍ത്യായനി ക്ഷേത്രവും മനസ്സിനെന്നും കുളിര്‍മ നല്‍കുമാ
ദീപാരാധനയും മഞ്ഞില്‍ കുതിര്‍ന്ന ചൊവ്വ കാവിലെ
കരിങ്കല്തരയിലെ നിഴല്പാവക്കൂത്തും ഈണത്തില്‍ ചൊല്ലി
ഞാറു നടുമാ നാടന്‍ പെണ്ണുങ്ങള്‍തന്‍ കൂമ്പിയ മാറിടവും
വലിയചാത്തന്‍തന്‍ കാളക്കു മുന്നിലെ കാഹളവും
പരക്കാട്ടുകാവിലെ താലപൊലിയും ഒന്നരയുടുത്താടീടുമാ
കൊച്ചു സുന്ദരികള്‍ തന്‍തിരുവാതിരക്കളിയും കൈകൊട്ടിപാട്ടും
അകന്നു പോയെന്നില്‍ നിന്നെല്ലാം, അതോ, ഞാനകന്നുപോയോ അതില്‍ നിന്നെല്ലാം?ഒഴിഞ്ഞു കിടക്കുമീ തൊഴുത്തില്‍ ഇന്നു ആ പുള്ളി പൈകിടാവിന്‍ ഗന്ധം നിറഞ്ഞു നില്‍പ്പൂ എനിക്കിന്നാ ചുള്ളി പറമ്പിലെ അപ്പൂപ്പന്‍താടിയായ് പാറി നടക്കുവാന്‍ മാത്രം മോഹം.