Saturday, February 18, 2012

നാഗവല്ലി പാഠം പഠിപ്പിക്കുമോ അതോ പഠിക്കുമോ?

ഇതെന്താ ചായ ഇങ്ങനെ? നിന്റെ തറവാട്ടില്‍ അന്ന് പോയപ്പോള്‍ കിട്ടിയ ചായ ഹോ. അതുപോലെ ഒന്ന് .... "

"അത് ശരിയാ. അത് ഒരു "ഒന്നൊന്നര" ചായ തന്നെ.  എന്നാലിത് "ഒരുവിധം" ചായ.  എല്ലാം "ഒന്നു"തന്നെ.  ഞാന്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് വാശിക്കൊട്ടും കുറവില്ല.  കുറേകാലമായി ഞാന്‍ വിചാരിക്കുന്നു.  ഒരു മാറ്റം നല്ലതല്ലേ.  എനിക്കുപകരം ഇനിയിവിടെ കാര്യങ്ങള്‍ നോക്കുന്നത് ഒരു ഒന്നൊന്നര പെണ്ണുതന്നെയായിരിക്കും.  ഈ "ഒരുവിധം" പെണ്ണിതാ ചാര്‍ജ് ഹാന്‍ഡ്‌ ഓവര്‍ ചെയ്തു.   നോക്കീം കണ്ടും സൂക്ഷിക്കണേ, പിന്നെ കാണാം."

പിറ്റേന്ന്  നേരം പുലര്‍ന്നു.  അലാറം അടിച്ചപ്പോള്‍ നാഗവല്ലി (നമുക്കീ ഒന്നൊന്നര പെണ്ണിനെ ഇനി അങ്ങനെ വിളിക്കാം) എഴുന്നേറ്റു വന്നു പറഞ്ഞു "എണീറ്റെ, ഒന്ന് ഫ്രഷ്‌ ആയി നടക്കാന്‍ പോവണ്ടേ.  മടി കാണുന്നതെ എനിക്കിഷ്ടമല്ല".   ശരിയാണ്, അതൊരു നല്ല കാര്യമല്ലേ, ആദ്യം തന്നെ എതിരൊന്നും പറയണ്ട.

വിയര്‍ത്തൊലിച്ച് നടന്നു മതിയായി തിരിച്ചു വന്നപ്പോള്‍ നാഗവല്ലി അടുക്കളയില്‍ കയറി ചായയുമായി വന്നു.  മെല്ലെ ഊതികുടിച്ചു.  ഇതെന്തു ചായ.  ഒരുവിധം  പോയിട്ട് ഒരു രുചിയും ഇല്ലാത്തൊരു വെള്ളം.  "ഇങ്ങനെയാണോ ചായ"? ചെറുതായി ചൂടായി ചോദിച്ചപ്പോള്‍, കേള്‍ക്കാത്ത ഭാവത്തില്‍ അടുക്കളയിലേക്ക് വെട്ടിത്തിരിഞ്ഞൊരു പോക്കാ പോയി.  അവഗണന സഹിക്കാന്‍ കഴിഞ്ഞില്ല എങ്കിലും ഒന്നും പറഞ്ഞില്ല.

പ്രഭാതകര്‍മങ്ങള്‍ കഴിഞ്ഞ് ഭക്ഷണത്തിനുവേണ്ടി മേശയില്‍ അടച്ചുവെച്ച പാത്രങ്ങള്‍ തുറന്നു നോക്കി.  ഓട്സ് കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കാന്‍ വെച്ചപോലെ കുറുക്കി വെച്ചിരിക്കുന്നു.   "ഇതാണോ ബ്രേക്ക്‌ഫാസ്റ്റ്? എനിക്കിതൊന്നും ഇഷ്ടമല്ല. ഞാന്‍ പുറത്തു നിന്ന് കഴിക്കാം." കാര്‍ക്കശ്യത്തോടെ മറുപടി ഉടന്‍ വന്നു, "അത് കഴിച്ചാല്‍ മതി.  ആരോഗ്യത്തിനു ഉത്തമമാണ്.  രുചിയോടെ കുറെ കഴിച്ചതല്ലേ.  ഇനി മതി."  നല്ല ചൂടുള്ള മുല്ലപ്പൂ പോലത്തെ ഇഡ്ഡലിയും ചട്നിയോ സാമ്പാറോ കൂട്ടി അവള്‍ തരുമ്പോള്‍ ട്രിച്ചിയിലെ പുഷ്പ, മധുരയിലെ ശബരി, അവിടുത്തെപോലെ ഒരു ചട്നി, അവിടുത്തെ പോലെ ഒരു സാമ്പാര്‍, എന്ന് പറഞ്ഞ് "നിന്റെയൊരു അരയാത്ത ചട്നി, പുളിയുള്ള സാമ്പാര്‍" എന്നുപറഞ്ഞ് കഴിച്ചു എന്നു വരുത്തിയത്‌ ഓര്‍മ വന്നു, മാത്രമല്ല അവള്‍ നിര്‍ബന്ധിക്കുമ്പോള്‍  ദേഷ്യപ്പെടുന്നതും അവളുടെ വിഷമവും എല്ലാം എല്ലാം.  എന്തെങ്കിലും ആവട്ടെ. ഓട്സ് എങ്കില്‍ ഓട്സ്.  വിശക്കുന്നു, കഴിക്കാം.  ആലോചനക്കിടയില്‍ നാഗവല്ലി കഴിച്ചുകഴിഞ്ഞു യാത്രയായി.  ഓടിപിടിച്ചു അവള്‍ക്കൊപ്പം ഇറങ്ങി.

എന്തൊരു ഇരിത്തമാണിത്? സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ അറിയാതെ ഓര്‍ത്തുപോയി.  അവളോടാണെങ്കില്‍ ഇതിനകം എന്തൊക്കെ വഴക്ക് പറഞ്ഞിരിക്കും.  ഇവളോട് വഴക്കിനു പോയാല്‍ ...? ഒന്ന് നീങ്ങി ശരിയായി ഇരിക്കാന്‍ പറയാന്‍ തുടങ്ങിയതാണ്.  അത് മനസ്സിലാക്കിയപോലെ ഒരു തീപാറുന്ന നോട്ടം ആയിരുന്നു മറുപടി.

തിരിച്ചുപോകുമ്പോള്‍ കരുതി ഇനിയെന്റെ സാമ്രാജ്യം അല്ലെ.  അതിലിനി ആര്‍ക്കും കൈകടത്താന്‍ പറ്റില്ല. വീടെത്തിയപ്പോള്‍ തലേ ദിവസം ബാക്കി വെച്ച മാജിക്‌ മൊമെന്റ്സ്, മാന്‍ഷന്‍ ഹൌസ് എവിടെയെന്നു തിരഞ്ഞു.  നോ ഫലം.  അവളോട്‌ ചോദിക്കാം.

ഫോണിന്റെ അങ്ങേ തലക്കല്‍ നിന്ന് "ഇതെന്താ  ഇങ്ങനെയാണോ എന്നും? അതൊന്നും നടപ്പില്ല.  ഞാന്‍ അതൊക്കെ എടുത്തുകളഞ്ഞു.  ഇനി വാങ്ങാനും നില്‍ക്കണ്ട. ഞാന്‍ വരുമ്പോള്‍ ചെയ്തു തീര്‍ക്കേണ്ട കുറെ കാര്യങ്ങള്‍ ഉണ്ട്. അതൊക്കെ ആ മേശപ്പുറത്ത് ഡയറിയില്‍ എഴുതി വെച്ചിട്ടുണ്ട്.  വെറുതെ  ഓഫീസിലേക്ക് വിളിച്ച് ഡിസ്റ്റേര്‍ബ് ചെയ്യരുത്.  അതൊരു നല്ല ശീലമല്ല.

കൃത്യം 4.30നു ഓഫീസില്‍ വരണം എന്നെ പിക്ക്‌ ചെയ്യാന്‍. ഓക്കേ." 

ഒന്നും ചെയ്യാന്‍ തോന്നിയില്ല.  വെറുതെ ഇരുന്നോരോന്നായ്‌ ഓര്‍മയില്‍ കൊണ്ട് വന്നു.  ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടുമ്പോള്‍ അരികെ വന്നിരുന്നു, "എന്നോടെന്തിനീ പിണക്കം? എന്നും എന്തിനാണെന്നോട് പരിഭവം" എന്നൊക്കെ  പറഞ്ഞും പാടിയും അവള്‍ അടുത്തുകൂടുമ്പോഴും കടിച്ചുകീറാന്‍ ആയിരുന്നു വെമ്പല്‍.  വെറുതെ പഴിചാരാനും.  അപ്പോഴും അവള്‍ ഇതേ പറയാറുള്ളൂ  "ഇതാണ് നിങ്ങള്‍.  ദേഷ്യപ്പെടാതിരിക്കുമ്പോള്‍ ആണ് എന്തോ കുഴപ്പം ഉണ്ടല്ലോ എന്ന് തോന്നുക".  അവളോട്‌ ഒരു നീതിയും കാണിച്ചില്ല എന്ന കുറ്റബോധം കൊണ്ട് തളര്‍ന്നിരുന്നു.

വൈകുന്നേരം നാഗവല്ലിയെ പിക്ക്‌ ചെയ്യാന്‍ പോയില്ല.  ആ ദേഷ്യത്തിലാണ് കയറിവന്നത്.  വന്നതും തട്ടി കയറി, കാലം മാറിയിട്ടും കോലം മാറാതിരിക്കുന്നതിനെ കുറിച്ച് ഒരു ക്ലാസ്സ്‌, മാറിയില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന ചോദ്യത്തിന്,  ഉത്തരം പെട്ടെന്നായിരുന്നു.  "ഒറ്റയ്ക്ക് ജീവിക്കുക".  ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യം.  വേണ്ട എന്തുപറഞ്ഞാലും എന്നോടൊത്ത് ഉണ്ടാവുമായിരുന്ന അവളെ മതി എനിക്ക്.  "എവിടെ അവള്‍?"

ഇതുകേട്ട നാഗവല്ലിയിലെ "അവള്‍" ഉറക്കെ ഉറക്കെ ചിരിച്ചു.   അവള്‍ കരുതി ഇനി ഈ വേഷം അഴിക്കേണ്ട.  ഒരു പാഠം പഠിപ്പിക്കുന്നതുവരെ നാഗവല്ലിയായ് തുടരുക തന്നെ.