Wednesday, November 28, 2012

വെളിച്ചം

ഒരു മയില്‍പീലിയുമായെന്‍ 
അരികിലെന്തേ വന്നില്ലാ?
അരികിലെത്തിയ നേരത്തോ
അപരിചിതത്വത്തിന്‍ കൂട്ടിലും

പിന്നീടെങ്ങോ വീണ്ടുമൊരു കൂട്ടം 
മയില്‍പീലിയുമായ്‌
പൊലിയുമീ ദീപത്തെ
ഇരുകൈയ്യാല്‍ അണയാതെ കാത്തു നീ

വടവൃക്ഷമായ്‌ മാറി നീ ഇന്ന്
തണലിനായ് അണഞ്ഞോരു നേരത്ത്‌
കഥകളൊക്കെയും വെറും കഥകളാക്കി
എന്‍ മുന്‍പില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനായ്

മറക്കാനെളുതാമോ മുന്‍പേ പറക്കുമ്പോള്‍
കൂടെ കൂട്ടിയതും തളരാതെ നോക്കിയതും
മറവി രോഗത്താല്‍ മറന്നാലും
ഓര്‍ക്കുക നീയെന്നുള്ളിലെന്നും
ഒരു നറുതിരിവെളിച്ചമായ്
തെളിനീരായ്‌ ചന്ദനഗന്ധമായ്
സംഗീതമായ് ചെറുകാറ്റായ്
നിറഞ്ഞിരിക്കുന്നുവെന്ന്

Friday, November 16, 2012

പരിഭവം

എന്തേ പ്രാണസഖി പരിഭവം വിട്ടുമാറാതെയങ്ങു-
മാറി ഇരുട്ടില്‍ കൂനികൂടിയിരുപ്പൂ?
അടുത്തുവരുമെന്ന പ്രതീക്ഷയില്‍ ഞാനുമൊട്ട-
ഹങ്കാരത്തോടെയിരിപ്പൂ

ഇന്നലെ നീ പൊട്ടിച്ചൊരു പളുങ്കുപാത്രം
കണ്ടരിശം കയറി പറഞ്ഞതല്ലേ വേണ്ടാദീനം
ഇനിയും വൈകുവതെന്തു നീ?
വന്നിട്ടെന്നോട് കൊഞ്ചികുഴയുവാന്‍

എന്റെ പതിവുലഹരിക്കൊപ്പം വെച്ചിരുന്നു
നിനക്കേറ്റം ഇഷ്ടപ്പെട്ട പാലുമെങ്കിലും
തിരിഞ്ഞൊന്നു നോക്കാതെ
മാറിനില്‍ക്കുകയാണോ നീ?

പണ്ടെന്‍ ലഹരിതന്‍ അളവ് കൂടുമ്പോള്‍
മുരണ്ടുകൊണ്ടു നീ നയിക്കാറു-
ണ്ടായിരുന്നുവെന്നെ തീന്‍ മേശക്കരികിലേക്ക്
ഇനിമതി എന്നൊരാജ്ഞയുമായ്‌

പക്ഷെ നീയിന്നൊരു കൂസലുമില്ലാതിരിക്കുന്നു
ഞാന്‍ പരിധിയും കഴിഞ്ഞിട്ടപ്പുറത്തായിട്ടുപോലും!
അറിയാതെ എന്‍ വായില്‍ നിന്നുതിര്‍ന്നൊരാ
ശാപവാക്കുകള്‍ക്കിത്രയും കാഠിന്യമോ?

കാണുന്നു ഞാനീ ഇരുളിന്‍ മറവിലും
തിളക്കമാര്‍ന്ന നിന്‍ കണ്ണുകളും എന്നെയാ-
കര്‍ഷിച്ചൊരാ വിടര്‍ന്ന കണ്ണില്‍-
പ്രകാശിക്കും സ്നേഹത്തിന്‍ തിളക്കവും

തോറ്റുപോയ്‌ ഓമനേ, സഹിക്കാന്‍ കഴിയില്ലീ-
യേകാന്തത, ഞാനിതാ വരുന്നു
നിന്‍  അരികിലേക്ക് ലഹരിയാല്‍
ഉറയ്ക്കുന്നില്ലെന്‍ പാദമെങ്കിലും

കാലിടറിയിതാ വീണപ്പോള്‍
പരിഭവം  മറന്നോടിയെത്തിയെന്നെ
തൊട്ടുരുമ്മി വാലാട്ടി പുഞ്ചിരിച്ചല്ലോ
സ്നേഹം തുളുമ്പും മ്യാവൂവിലൂടെ

മറ്റൊരു മ്യാവൂവിലൂടെ മുന്‍കാലുകള്‍
നിവര്‍ത്തി നമസ്കരിച്ചപ്പോള്‍
അകന്നിരുന്നുവെന്നില്‍
ലഹരിതന്‍ ആലസ്യം 


Thursday, November 1, 2012

കാരുണ്യവതിയായ്‌

അമ്മേ വിറയ്ക്കുന്നുവെന്‍ കരങ്ങള്‍,
നീറുന്നുവെന്‍ ഹൃദയം,
വറ്റുന്നുവെന്‍ കണ്ണുകള്‍,
വിതുമ്പുന്നുവെന്‍ ചുണ്ടുകള്‍

ശക്തി ചോരും മനസ്സും ശരീരവുമായ്‌
നിന്‍ ചാരത്തണയുമ്പോള്‍ അമ്മേ
കൈകള്‍ രണ്ടും കൂപ്പി നില്‍ക്കാന്‍ മാത്രം
കരങ്ങളില്‍ ശക്തി നല്‍കണേ,
നീറ്റലകറ്റി അമ്മയുടെ രൂപം 
ഹൃദയത്തില്‍ കാണുമാറാകണെ, 
നിന്‍ രൂപം കാണുകില്‍ എന്നില്‍ 
കണ്ണുനീര്‍ പ്രവാഹം ഉണ്ടാവണെ

അമ്മതന്‍ കനിവിനായ്‌   

കേഴുമ്പോള്‍ എന്നുള്ളത്തില്‍ 
വിതുമ്പല്‍ തടസ്സമാകാതെ 
നിന്‍ നാമങ്ങള്‍ ചൊല്ലുമാറാകണേ
നിര്‍മലമായൊരു മനസ്സുമതി 
കാലുഷ്യമില്ലാത്തൊരു ചിന്ത മതി 
കാരുണ്യം നിറഞ്ഞൊരു പ്രവൃത്തി മതി 
അമ്മതന്‍ മടിത്തട്ടില്‍ കിടന്നാല്‍ മതി. 
വിഭ്രാന്തികളില്‍ തുണയായ്‌ അമ്മ മതി  
നീയല്ലാതൊരു ശരണമില്ല 
നിന്നെ മറന്നൊരു ദിനവും വേണ്ട 
പ്രാര്‍ത്ഥനയില്‍ ഇതുമാത്രം മതി