Saturday, December 20, 2008

തറവാട്



പിച്ച വെച്ചു നടക്കുന്നുവെന്‍ മാനസമീ പിച്ചള കെട്ടിയ വാതിലിനു

പിന്നിലെ നാലുകെട്ടിന്‍ അകത്തളത്തിലെ നാലുച്ചുവരുകള്‍ക്കുള്ളില്‍ ഒച്ച വെക്കാതെ

ഇറയത്ത്‌ വീഴുന്ന മഴത്തുള്ളികള്‍തന്‍ രാഗ ധാര ഇഴുകിചേരുന്നുവെന്‍ ഹൃദയ സ്പന്ദനമായ്‌

അടുക്കളപുക പുരണ്ടോരീ ഭിത്തിയില്‍ അള്ളിപിടിച്ചിരിക്കുന്നു ഒരു പല്ലി മാത്രം,

ശൂന്യമാണീ അകത്തളം, പണ്ടു ശൂരവീര പരാക്രമികള്‍ ഒന്നിച്ചിരുന്നു ആവര്‍ത്തിച്ചിരുന്ന അട്ടഹാസങ്ങളെല്ലാം ആര്‍ക്കും പിടികൊടുക്കാതെ കേട്ടതാണീ ചുവരുകള്‍

പൊളിഞ്ഞു കിടക്കുന്ന ഈ ദീപത്തറയില്‍ സന്ധ്യാവന്ദനം കാത്തിരിക്കുന്നു

ശുഷ്കിച്ച തുളസിച്ചെടി ഒന്നു മാത്രം പ്രതീക്ഷകള്‍ ഒന്നും കൈ വിടാതെ അരിച്ചു കയറുന്ന ഇരുട്ടിലിന്നീ അകത്തളമെന്നെഭയപ്പെടുത്തുന്നു

കാത്തിരിപ്പൂ ഞാന്‍ ഒരു റാന്തല്‍ വെളിച്ചത്തിനായ്‌,

കാത്തിരിപ്പൂ ഞാനാ വിറയാര്‍ന്ന വിരലിന്‍ സാന്ത്വനത്തിനായ്

അമ്മതന്‍ മടിത്തട്ടില്‍ തല ചായ്ച്ചു കിടന്നാ അന്തിച്ചുവപ്പിന്‍ നിറങ്ങള്‍ മെനയുവാനും കൈതപൂവിന്‍ മണം നിറയെ നുകരുവാനും കാറ്റിന്റെ കിന്നാരം കേള്‍ക്കുവാനും

Friday, December 19, 2008

വേഴാമ്പല്‍




ഒരു വേഴാമ്പല്‍പോല്‍ ഞാന്‍ കാത്തിരുന്നു ആ പൊയ്കതന്‍ തീരത്ത്
ഒരിറ്റു സ്നേഹത്തിന്‍ തേന്‍മഴക്കായ് ,
അറിയാതെ എന്നുള്ളില്‍ നിറയുവതാ സ്നേഹത്തിന്‍ തേന്‍
തുള്ളിയാണെന്നറിയുവാന്‍ താമസിച്ചുപോയ് ഞാനാ വേഴാമ്പല്‍ ആയിട്ടുപോലും
മഴത്തുള്ളികള്‍ വീണു പുഷ്പിണിയായൊരു ഭൂമിതന്‍ പച്ചപ്പിലെങ്ങോ
കണ്ടു ഞാനാ സ്നേഹത്തിന്‍ കണികകള്‍.
എന്നിലേക്കായ് വന്ന കണികകള്‍, സ്നേഹത്താല്‍ തീര്‍ത്ത
മുത്തുമാലകളായി എനിക്കായ് മാത്രം തീര്‍ത്ത സ്നേഹമാല്യങ്ങള്‍
ആണെന്നറിയുവാന്‍ ഞാനെന്തിത്ര താമസിച്ചുപോയ് ?
ഒത്തൊരിമിച്ചു ഞാനാ സ്നേഹത്തിന്‍ വിട്ടു നില്‍ക്കാന്‍
കഴിയാത്തൊരു ബന്ധമായ്, ആസ്വദിച്ചു ഞാന്‍ ആ നിമിഷങ്ങള്‍
എന്നിലെ എന്നെ ഞാനായ് തീര്‍ത്ത കൊച്ചു കൊച്ചു സുന്ദര നിമിഷങ്ങളെ
സ്നേഹത്തിനായ് കാത്തിരുന്നൊരു വേഴാമ്പല്‍ ഞാന്‍, എന്നില്‍ നിറഞ്ഞൊരു
സ്നേഹത്തിന്‍ കണികകള്‍ എല്ലാമറിഞ്ഞിട്ടും എന്താണെന്നില്‍ പൂര്‍ണമായ്
നിറയാത്തതെന്ന തോന്നല്‍
ഇന്നു ഞാന്‍ വേഴാമ്പല്‍ അല്ലെങ്കിലും ഒരു കൊച്ചു രാക്കിളിയായ് വീണ്ടും
കാത്തിരിപ്പൂ ഈ ഇല കൊഴിഞ്ഞ മരക്കൊമ്പില്‍ വീണ്ടുമൊരു വസന്തത്തിനായ്

മഞ്ഞിന്‍ കണങ്ങള്‍


അന്തിച്ചുവപ്പങ്ങു മാറിയിട്ടാ പൂനിലാമഞ്ഞങ്ങു പെയ്ത നേരം

തുറന്നിട്ടു ഞാനെന്‍ നെഞ്ചിന്‍ കൂട്ടിന്‍ കിളിവാതിലുകള്‍

അറിഞ്ഞു ഞാനെന്‍ ഉള്ളിലേക്ക് അരിച്ചു കേറുമാ പൂനിലാമഞ്ഞും,

തണുപ്പിന്റെ പാളികള്‍ എന്നെ ഒന്നായ്പുതച്ചു മൂടുന്നതും.

മഞ്ഞിന്‍ പാളികള്‍ മെല്ലെ നീക്കിയിട്ടെന്‍ തിരഞ്ഞു നീങ്ങിയാ

കാണാന്‍ കൊതിച്ച കൊച്ചു പ്രകാശതാരങ്ങളെ,

മേഘക്കീറുകള്‍ക്കിടയിലെങ്ങോ മറഞ്ഞു നിന്നോ ആ സ്വപ്നതാരങ്ങള്‍

ഇനിയും വൈകുവതെന്തിന്നുനീ ആ പ്രകാശമെന്നില്‍ പടര്‍ത്തുവാന്‍?

നനുത്ത മഞ്ഞിന്‍ കുളിരിലൂടെ കണ്ടു ഞാനാ ഇല്ലിമുളം കാട്ടിലൂടെ

എന്നിലേക്കായ് നിറഞ്ഞു വരുമാ മഞ്ഞിന്‍ കണങ്ങളില്‍ ഒരു

കൊച്ചു മുള്ളാല്‍ തീര്‍ത്ത മൗനവേദന

എനിക്കായ് എന്നോ തീര്‍ത്തൊരു മുള്‍ക്കിരീടം എന്‍ ശിരസ്സില്‍ നിറഞ്ഞു നില്‍ക്കവേ

എന്തിനായ് വന്നു നീ ഒരു മഞ്ഞിന്‍ കുളിരായിട്ടെന്നിലെ ദുഃഖ സ്വപ്‌നങ്ങള്‍ പങ്കിടാനോ

മരവിച്ചുപോയെന്‍ മനസ്സിന്നാ ഇടിവെട്ടേറ്റ തെങ്ങിന്‍ തലപ്പുപോല്‍

മരവിച്ചുപോയെന്‍ ശരീരമിന്നാ തണുത്ത കോടമഞ്ഞില്‍.

പ്രാവ് - രണ്ടാം ഭാഗം



വീണ്ടുമെന്തിന്നു വന്നു നീ എത്രയോ വസന്തങ്ങള്‍ക്കു ശേഷം വീണ്ടുമാ
കഴുത്തിലെ മിന്നലുമായെന്‍ കൊച്ചരിപ്രാവേ കൂടെ മറ്റൊരു ഇണയുമായ്
അന്ന് ഞാന്‍ കാത്തു നിന്നു നിന്‍ കൂട്ടിന്റെ മുന്നില്‍, പിന്നെ മടുത്തു-
പിന്‍ തിരിഞ്ഞതറിഞ്ഞെന്നെ സ്നേഹിക്കുവാനോ, അതോ വീണ്ടുമെന്നെ
പറ്റിക്കുവാനോ ഒരിക്കല്‍ കൂടി, ഇന്നും ഞാനടുക്കുകയാണ് നിന്നോട്
നിന്റെയാ കൊഞ്ചലും കള്ളകണ്ണേറും കൊണ്ട്
ഇണയായ് ഞാന്‍ നിന്നരികിലുള്ളപ്പോള്‍ ഒത്തുപോരാമോ എന്റെകൂടെ
നിന്‍ കൂടെയുള്ളോരാ ഇണയെ വെടിഞ്ഞ്,
നീലവാനിലാ നക്ഷത്ര രാജ്യത്ത് ഞാനെന്നോ കൂട്ടിയതാണാ കൊച്ചു കൂട് നമ്മള്‍ക്കായ്
പാലും പഴവും തന്നീടാം ഞാന്‍, പിന്നെ എന്നെ തന്നെ തന്നതല്ലേ നിനക്കായ്
എന്തെ നീ മടിക്കുന്നു, മോഹങ്ങളെല്ലാം വെറുതെ മോഹിക്കുവാന്‍ മാത്രമുള്ളതിനാലോ?

പ്രാവ്


ചാഞ്ഞും ചെരിഞ്ഞും കടകണ്ണാല്‍ നോക്കുമാ കൊച്ചു സുന്ദരിതന്‍-
കഴുത്തിലെ മിന്നുന്ന പച്ച വര്‍ണങ്ങള്‍ എന്‍ മനസ്സിലൊരു മാരിവില്ലായ് മാറിയോ
തുള്ളികളിക്കവേ കണ്ടൊരാ പുള്ളികുത്തുകള്‍ എന്നില്‍ അറിയതെയൊരു രോമാഞ്ചമായോ
സിന്ദൂര നിറമുള്ള കൊച്ചു പാദങ്ങള്‍ മന്ദം മന്ദം ചവിട്ടി ചാഞ്ചാടി നീ മുന്നോട്ടു നീങ്ങവേ
കുളിരണിഞ്ഞു ഞാന്‍ നീ എന്നോടടുക്കുന്നതറിഞ്ഞു, ചുവന്നു പോയെന്‍ കവിള്‍തടങ്ങള്‍,
വിയര്‍തൊലിച്ച് പോയ് ഞാന്‍ അടിമുടി, പിന്നെ തോന്നിപോയ്, ബലൂണ്‍പോല്‍ വീര്‍ത്തോരെന്‍
ഹൃദയമിന്നു പൊട്ടുമെന്ന്, വീണ്ടും മെല്ലെ മുന്നോട്ടു നീങ്ങി നീ ആ കൊച്ചു കണ്ണുകള്‍ ചിമ്മി-മാടിവിളിച്ചതെന്നോടു തന്നെയെന്ന്‌ കരുതവേ, മതി മറന്നെന്‍ കണ്ണുകള്‍ പാതിയടയവേ,
അറിഞ്ഞു ഞാന്‍ നിന്‍ ആലിംഗനത്തിന്‍ ഗന്ധവും പിന്നെയാ അനുഭൂതിയും,
കണ്‍ തുറന്നു നോക്കവേ കണ്ടു, നീ വഴി മാറി ആ വേലിക്കരികിലൂടെ ചാഞ്ചാടിക്കുഴഞ്ഞു-പോകുന്നത് , മാടി വിളിച്ചതെന്നെയെന്നാശ്വാസിച്ചു പിന്തുടര്‍ന്നു ഞാനാ കൊച്ചു കാല്പാടുകള്‍
ചില്ലിക്കമ്പുകള്‍ പെറുക്കി നീ കൂടണയവെ, ഒന്നു തിരിഞ്ഞു പോലും നോക്കിയില്ല
മറന്നു പോയെല്ലാം ആ കൂട്ടിന്‍ മുഖത്തെ കൊച്ചു കുറുങ്ങലുകള്‍ കേട്ടാ ഹൃദയം ത്രസിച്ച്
പറന്നുപോയാ കൊച്ചരി പ്രാവുതന്‍ കൂട്ടിലേക്കായ് കഴുത്തിലെ പച്ച വര്‍ണം വീണ്ടുമെന്‍ മനസ്സിലെ മാരിവില്ലായി.

Saturday, December 6, 2008

ആമ്പല്‍ പൊയ്ക


പച്ചപരപ്പിന്നിടയിലൂടെ അങ്ങുദൂരെ വിടര്‍ന്നു നില്ക്കും
ആമ്പല്‍പൊയ്ക കണ്ടു നടന്നു തുടങ്ങിയിട്ട് ഏറെ നാളായി
വരിഞ്ഞുമുറുക്കിയ മുണ്ട് മടക്കിക്കുത്തി ആഞ്ഞു നടന്നു-
തുടങ്ങിയപ്പോള്‍ ആവേശമായിരുന്നു എന്‍ സിരകളില്‍
ആ ആമ്പല്‍ പൊയ്കയോടടുക്കുവാന്‍
വിശപ്പെന്നോ ദാഹമെന്നോ അറിയാതെ ഞാന്‍ തുടര്‍ന്നോരാ
യാത്രതന്‍ അന്ത്യം കാണാതെ നീങ്ങി ഞാന്‍ വീണ്ടും മുന്നോട്ട്
സന്ധ്യതന്‍ മുഖം തുടുത്തിരുള്‍ പരക്കവേ,
വലിച്ചെറിഞ്ഞു, തേഞ്ഞു കഴിഞ്ഞൊരാ ചെരിപ്പുകള്‍
തപ്പി തടഞ്ഞു നടക്കവേ കണ്ടു ഞാനാ വൃണങ്ങളായി

മാറിയ ദുര്‍ഗന്ധം വമിക്കുമെന്‍ കാല്‍കളെ

തളര്‍ന്നുപോയോരാ കാലുകള്‍ക്കിന്നു താങ്ങാന്‍ കഴിയുന്നില്ല ഈ -

ദേഹത്തിന്‍ ഭാരമെന്കിലും ഇഴഞ്ഞു ഞാനാ വരമ്പിലൂടെ പൊടി കാറ്റു വീശുമീ

ഇരുളിലൂടെ എന്‍ ലക്‍ഷ്യം കണക്കാക്കി;

തളര്‍ന്നുപോകുന്നു ഞാനീ വയല്‍ വരമ്പില്‍ മാഞ്ഞു പോകുന്നു-

പലതുമിന്നീ ചേതനയറ്റ കണ്ണുകളില്‍ നിന്നും, വയ്യ-

ഇനി മുന്നോട്ടു നീങ്ങുവാന്‍, അനുവദിക്കുന്നില്ല എന്‍ ശരീരമെന്കിലും

ഒട്ടും കുറഞ്ഞിട്ടില്ലെന്‍ മനസ്സിന്റെ കരുത്ത്‌

ഒന്നു ചായട്ടെ ഈ പുല്‍പരപ്പില്‍ തലചായ്ച്ച് ഉറങ്ങട്ടെ ഞാന്‍

ഇത്തിരിനേരം വീണ്ടുമെന്‍ ലകഷ്യത്തിനുള്ള ഊര്‍ജ്ജത്തിനായ്.
പാതിയടഞ്ഞ കണ്ണുകളാല്‍ കണ്ടു ഞാന്‍ താഴോട്ട് വരുന്ന വെന്മേഘങ്ങളും

ഒപ്പം ഗമിക്കുമാ കൊച്ചു മാലാഖമാരും

അറിഞ്ഞു ഞാനാ മഞ്ഞിന്‍ തണുപ്പ് അരിച്ചുകേരുന്നതെന്‍ ദേഹമാകെ.

കയ്യിലെ വഴുവഴുപ്പറിഞ്ഞു ഞെട്ടി കണ്‍ തുറക്കവേ കണ്ടു ഞാനെന്‍

കയ്യിലാരോ പിടിപ്പിച്ച താമരതണ്ടുകള്‍; അടഞ്ഞുപോയെന്‍ കണ്ണുകള്‍ ഇന്നാ-

താമരപൂവിന്‍ സൌന്ദര്യമാസ്വദിച്ച്, ഉയര്‍ന്നു പൊങ്ങീ ആ മേഘങ്ങള്‍കൊത്ത്

മുറുകെ പിടിച്ചൊരാ താമരതണ്ടുമായ്; ഒഴുകിനടന്നു ഞാനാ മഞ്ഞിന്‍ തണുപ്പില്‍

അലിഞ്ഞുചേര്‍ന്ന മേഘക്കീറുകള്‍ക്കൊത്തു കൊച്ചു മാലാഖമാര്‍തന്‍ കൈകളില്‍-

ഗതിയറിയാത്തൊരു ദിശയിലേക്ക്

Monday, December 1, 2008

എന്തിനുവേണ്ടി?

എന്റെയും നിങ്ങളുടെയും രക്തധമനികളില്‍ ഒഴുകുന്ന
രക്തത്തിന്‍ നിറം ഒന്നാണെങ്കില്‍ എന്തിനാണീ വകഭേദം,
നിറവ്യത്യാസം കൊണ്ടോ ജാതികൊണ്ടോ ?
മനുഷ്യനായ് പിറന്നുവെങ്കില്‍ പിന്നെ എന്ത്-
വ്യത്യാസം ആണാ ചര്‍മത്തിന്‍ നിറത്തില്‍?
ജാതിയെന്നാരുണ്ടാക്കി? ഞാനോ, നിങ്ങളോ ?
അല്ല നമുക്കറിയാത്ത പലരും, സ്വന്തം നിലനില്പ്പിനായ്
എന്തിനുവേണ്ടി ഈ രക്തചൊരിചിലുകള്‍?
ആര്‍ക്കുവേണ്ടി ചെയ്യുന്നു ഈ വൃത്തി കേടുകള്‍?
ഉറപ്പിച്ചു പറയുന്നു ഞാനിതിന്‍ പേരാണ് സ്വാര്‍ത്ഥത, സ്വാര്‍ത്ഥത
വെടിയേറ്റു വീഴുന്ന ശരീരത്തില്‍നിന്നും ഉതിരുന്ന രക്തത്തിന്‍ നിറം
നിങ്ങളുടെശരീരത്തില്‍ഇല്ലെങ്കില്‍ ചേരുന്നു ഞാന്‍ നിങ്ങളോടൊപ്പം
ഉതിര്‍ത്തൂ വെടിയുണ്ടകള്‍ സ്വന്തം അമ്മതന്‍ നെഞ്ചിലേക്കായ്
വിറയുവതെന്തിനാ കൈകള്‍, വീണ്ടും ചിന്തിക്കുവതെന്തിനുവേണ്ടി,
വലിക്കുക കാഞ്ചികള്‍ പതറാതെ അമ്മതന്‍ സ്നേഹതഴമ്പുള്ള മാറിടത്തില്‍
നിങ്ങള്‍ക്കൊരിക്കലും കഴിയില്ല കാരണം,
നിങ്ങളില്‍ നിങ്ങളെ മാത്രം കാണുന്ന സ്വാര്‍ത്ഥരാകയാല്‍
നീലിതന്‍ ചാളയില്‍വെക്കുന്ന കഞ്ഞിയില്‍ നിന്നും വ്യത്യാസമെന്താണ്
എന്‍ കഞ്ഞിയില്‍? വ്യത്യാസമൊന്നുമാത്രം
നീലി വിളംബുന്നതാ പിഞ്ഞാണത്തില്‍ തറവാട്ടില്‍ ഉള്ളതോ ഓട്ടുപാത്രം
വലിഞ്ഞിടട്ടെ ഞാനെന്‍ വിയര്‍ത്ത് ഒലിച്ച ശരീരമായ്, മയങ്ങിടട്ടെ ഞാന്‍
എന്റെ സ്വന്തം കൂടാരത്തില്‍ ആരോടും ഒന്നുംഉരിയാടാതെ മറ്റൊരു സ്വാര്‍ത്ഥനായ്